തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ അര്‍ജന്റീനയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സന്ദേശങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. അര്‍ജന്റീനയില്‍ രാഷ്ട്രീയ അഭയം തേടുന്നതിനുള്ള അപേക്ഷ 2024 ഫെബ്രുവരി 10ന് അദ്ദേഹം തയ്യാറാക്കിയതായി അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടിമറി ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീടും ഓഫിസും പരിശോധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബോള്‍സൊനാരോ കത്ത് തയ്യാറാക്കിയത്. അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലിയെ അഭിസംബോധന ചെയ്ത 33 പേജുള്ള കത്തിൽ, ബ്രസീലിൽ താൻ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുകയാണെന്ന് ബോള്‍സൊനാരോ പറയുന്നു.

