ഇസ്രയേലികൾ താമസിക്കുന്ന ഗാസ അതിർത്തിയിൽ അബദ്ധത്തിൽ ബോംബിട്ട് സൈന്യം. ഗാസ അതിർത്തിയിൽ 550 ഇസ്രയേലികൾ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബ് വർഷിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
മാർച്ച് 18 ന് വീണ്ടും ആരംഭിച്ച വ്യോമാക്രമണം നിലവിൽ ഗാസയിൽ തുടരുകയാണ്. ബന്ദികളിൽ പകുതിപേരെ മോചിപ്പിക്കുകയാണെങ്കിൽ 45 ദിവസത്തേക്ക് വെടിനിർത്താമെന്ന് ഇസ്രയേൽ പറഞ്ഞതായി ഹമാസ് അറിയിച്ചു. കരാറിന്റെ ആദ്യ ആഴ്ചയിൽ പകുതി ബന്ദികളെ മോചിപ്പിക്കുക. 45 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കുക. സഹായങ്ങൾ എത്തിക്കുക എന്നിവയാണ് ഇസ്രയേൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ. ഇവ ഈജിപ്തിൽ നിന്നുള്ള മധ്യസ്ഥർ അംഗീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

