Site icon Janayugom Online

ഉറക്കം കളഞ്ഞുള്ള ചോദ്യം ചെയ്യല്‍ വേണ്ടെന്ന് ഇഡിയോട് മുംബൈ ഹൈക്കോടതി

ഉറക്കം മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണെന്നും അതിന്‌ അനുവദിക്കാതെയുള്ള നടപടി തെറ്റാണെന്നും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെ ഓര്‍മിപ്പിച്ച് മുംബൈ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന പൗരനെ രാത്രി ഉറങ്ങാൻ അനുവദിക്കാതെ മൊഴി രേഖപ്പെടുത്തിയെന്ന പരാതിയിലാണ്‌ സുപ്രധാനനിരീക്ഷണം. 

ആളുകൾക്ക്‌ ബോധവും ജാഗ്രതയും ഉള്ള അവസരങ്ങളിലാണ്‌ മൊഴി രേഖപ്പെടുത്തേണ്ടത്‌. രാത്രി ഉറങ്ങാനുള്ള സമയത്ത്‌ ആളുകളുടെ പ്രജ്ഞാശക്തി കുറവായിരിക്കും. അപ്പോൾ,അവരെ ചോദ്യം ചെയ്യുന്നതും മൊഴി രേഖപ്പെടുത്തുന്നതും ശരിയല്ലജസ്റ്റിസ്‌ രേവതി മോഹിത്‌ ദേരെ,ജസ്റ്റിസ്‌ മഞ്ജുഷ ദേശ്‌പാണ്ഡെ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച്‌ ഇഡിയോട്‌ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അറുപത്തഞ്ചുകാരൻ റാം ഇസ്രാണി അറസ്റ്റ്‌ ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. അറസ്റ്റ്‌ ചെയ്‌ത ദിവസം രാത്രി പത്തുമുതൽ പുലർച്ചെ മൂന്നുവരെയാണ്‌ റാം ഇസ്രാണിയുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്‌. ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉറക്കം നിഷേധിച്ച്‌ മാനസികമായി പീഡിപ്പിക്കുന്നെന്ന ആക്ഷേപം വ്യാപകമാണ്‌.

Eng­lish Summary:
Bom­bay High Court tells ED not to engage in sleep­less interrogation

You may also like this video:

Exit mobile version