Site iconSite icon Janayugom Online

വാട്സ് ആപ്പ് ഇനി വിവാഹമോചനത്തിന് കരുവാക്കാൻ അനുവദിക്കില്ല; നിർണായക ഉത്തരവുമായി ബോംബെ ഹൈക്കോടതി

വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാഹമോചനം നടത്താൻ അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ് ആപ്പ് ചാറ്റുകളും മറ്റും തെളിവുകളായി ഭാര്യക്കെതിരെ നല്‍കി വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നാസിക് ജില്ലാ കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ജസ്റ്റിസുമാരായ ഭാരതി ഡാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. 

കുടുംബക്കോടതി ഏകപക്ഷീയമാണ് ഉത്തരവ് പാസാക്കിയതെന്നും തന്റെ വാദങ്ങള്‍ ഉന്നയിക്കാനോ ഭര്‍ത്താവിന്റെ വാദങ്ങള്‍ എതിര്‍ക്കാനോ അവസരം നല്‍കാതെയാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2025 മെയ് മാസത്തിലാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഭാര്യാമാതാവിനും സഹോദരിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഭര്‍ത്താവ് നടത്തിയെന്നും ഭാര്യ ആരോപിച്ചു.

ഭാര്യ വാട്‌സ് ആപ്പ് ചാറ്റില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള മെസേജ്, ബ്ലാക്ക് മെയിലിങ്, അശ്ലീല ഭാഷ എന്നിവ ഉപയോഗിച്ചതായി കുടുംബക്കോടതി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്രൂരമായി പ്രവര്‍ത്തിച്ചെന്നും അതുകൊണ്ട് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്നും കോടതി വിധിച്ചു. ഭര്‍ത്താവ് സമര്‍പ്പിച്ച തെളിവുകള്‍ നിരസിക്കാന്‍ ഭാര്യയ്ക്ക് അവസരം നല്‍കുന്നതില്‍ കുടുംബക്കോടതി പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. വാട്‌സ് ആപ്പ് ചാറ്റിനെ ആശ്രയിച്ച് വിവാഹമോചന ഉത്തരവ് അനുവദിക്കാന്‍ കഴിയില്ല. വിവാഹമോചന ഉത്തരവ് റദ്ദാക്കി തിരികെ കുടുംബക്കോടതിയിലേയ്ക്ക് തന്നെ കേസ് മാറ്റുകയും ചെയ്തു മുംബൈ ഹൈക്കോടതി.

Exit mobile version