Site icon Janayugom Online

ബോംബെ ഐഐടി: 37 ശതമാനം ദളിത് വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം നേരിടുന്നു

ബോംബെ ഐഐടിയിലെ 37 ശതമാനം ദളിത് — ആദിവാസി വിദ്യാര്‍ത്ഥികളും വിചേചനം നേരിടുന്നതായും ജാതി തിരിച്ചറിയാന്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ റാങ്ക് അന്വേഷിക്കാറുള്ളതായും സര്‍വേ റിപ്പോര്‍ട്ട്. ജാതി തിരിച്ചറിയുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രവേശന പരീക്ഷയില്‍ നേടിയ റാങ്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞതെന്ന് എസ്‌സി, എസ്‌ടി വിദ്യാര്‍ത്ഥി സെല്‍ നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസം ദര്‍ശന്‍ സോളങ്കിയെന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയിലെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രവേശന പരീക്ഷയില്‍ കുറഞ്ഞ റാങ്ക് നേടുന്ന പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണ സീറ്റുകളില്‍ പ്രവശനം ലഭിക്കും. താഴ്ന്ന റാങ്കുകള്‍ നേടിയിട്ടും ദളിത് വിഭാഗം പ്രവേശനം നേടുന്നത് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഉയര്‍ന്ന ജാതിക്കാര്‍ സംവരണ വ്യവസ്ഥയെ എതിര്‍ക്കാറുളളത്.
ഫെബ്രുവരി 12നാണ് ദര്‍ശന്‍ സോളങ്കി ജാതി വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത്. 

വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ച സമിതി ആത്മഹത്യാ കാരണം ജാതി വിവേചനമല്ലെന്ന നിഗമനത്തിലാണെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആദിവാസി-ദളിത് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ ജാതി വിവേചനം അനുഭവിക്കുന്നതായി വെളിപ്പെട്ടു. 2000 ദളിത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വേയുടെ ഭാഗമായുള്ള ചോദ്യാവലി നല്കിയത്. 388 പേര്‍ മറുപടി നല്കി. ഇതില്‍ 77 പേരും സ്ഥാപനത്തിലെ ഫാക്കല്‍റ്റി, സഹവിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവേചനം നേരിടുന്നതായി രേഖപ്പെടുത്തി. സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ ജാതീയ‑സംവരണ വിരുദ്ധ പരിഹാസങ്ങളും ട്രോളുകളും ചൊരിയുകയും പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു 93 വിദ്യാര്‍ത്ഥികളുടെ മറുപടി.

Eng­lish Summary;Bombay IIT: 37 per­cent Dalit stu­dents face caste discrimination
You may also like this video

Exit mobile version