Site icon Janayugom Online

അതിര്‍ത്തി തര്‍ക്കം; ഏകപക്ഷീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയോട് നേപ്പാള്‍

കാളി നദിയുടെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യ നടത്തിവരുന്ന ഏകപക്ഷീയമായ റോഡ് നിര്‍മ്മാണവും വിപുലീകരണവും നിര്‍ത്തിവയ്ക്കണമെന്ന് നേപ്പാള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ലിപുലേഖ് മേഖലയിലെ റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നേപ്പാളിന്റെ പ്രതികരണം. ലിപുലേഖിനെ നേപ്പാളിന്റെ ഭാഗമായാണ് അവര്‍ കണക്കാക്കുന്നത്. 

നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രിയും കാബിനറ്റ് വക്താവുമായ ഗ്യാനേന്ദ്ര ബഹാദുര്‍ കാര്‍ക്കിയാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ലിംപിയാദുര, ലിപുലേഖ്, കാലാപാനിയും നേപ്പാളിന്റെ അവിഭാജ്യഘടകങ്ങളാണ്. പ്രദേശത്ത് ഇന്ത്യ ഏകപക്ഷീയമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കാര്‍ക്കി പറഞ്ഞു. 

ഇന്ത്യയും നേപ്പാളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അതിര്‍ത്തി തര്‍ക്കമുണ്ടായാല്‍ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ നയതന്ത്രവഴിയിലൂടെ അതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും കാര്‍ക്കി പറഞ്ഞു. എന്നാല്‍ ഇന്ത്യ സ്വന്തം മേഖലയില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സ്വന്തം അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല നിശ്ചയമുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. 

ENGLISH SUMMARY:Border dis­pute; Nepal urges India to halt uni­lat­er­al construction
You may also like this video

Exit mobile version