Site icon Janayugom Online

രാജ്യങ്ങള്‍ പരസ്പരം പഠിപ്പിക്കേണ്ടതില്ലെന്ന് ബോറിസ് ജോണ്‍സണ്‍

രാജ്യങ്ങള്‍ പരസ്പരം ധാര്‍മ്മികോദ്ബോധനം നടത്തേണ്ടതില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്‍ജിഒകള്‍, ഗവേഷകര്‍, മറ്റ് സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെകുറിച്ച് മറുപടി പറയവെയാണ് ബോറിസിന്റെ പരാമര്‍ശം. ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ബോറിസ് മടങ്ങി.

ഇന്ത്യയിലെ ഗവേഷകരുടേയും എന്‍ജിഒകളുടേയും സ്വാതന്ത്ര്യത്തെക്കുറിച്ച് ജനുവരിയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭ ചര്‍ച്ച നടത്തിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം 5900 എന്‍ജിഒകളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്തത്.

വിദേശ സഹായം സ്വീകരിക്കുന്നതിന് രജിസ്ട്രേഷന്‍ പുതുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തണമെന്നും ബ്രിട്ടീഷ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു രാജ്യത്തെ ധാര്‍മ്മികമായി ഉദ്ബോധിപ്പിക്കേണ്ടത് മറ്റൊരു രാജ്യത്തിന്റെ ജോലിയാണെന്ന് കരുതുന്നില്ലെന്ന് ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ബോറിസ് പറഞ്ഞു. ഇന്ത്യ അവിശ്വസനീയമായ രാജ്യമാണെന്നും 1.35 ബില്യണ്‍ ജനങ്ങളുള്ള വലിയ ജനാധിപത്യമാണ് ഇന്ത്യയുടേതെന്നും ബോറിസ് പറഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായി സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബോറിസിന്റെ പ്രസ്താവന. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഗുരുതരമായി വിവേചനങ്ങളും വര്‍ഗീയ വിദ്വേഷങ്ങളും നടക്കുന്നതായി ഈ മാസം ആദ്യം യുഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Eng­lish summary;Boris John­son says coun­tries should not teach each other

You may also like this video;

Exit mobile version