Site iconSite icon Janayugom Online

വഴിവിട്ട സഹായത്തിന് കൈക്കൂലി; അഡാനിക്കെതിരെ യുഎസില്‍ അന്വേഷണം

ഊർജപദ്ധതികൾക്ക് അനുകൂല ഇടപെടൽ നടത്തുന്നതിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ യുഎസില്‍ അന്വേഷണം. യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനമോ ഗൗതം അഡാനിയോ കൈക്കൂലി നല്‍കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യുഎസിലെ അറ്റോര്‍ണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അഡാനി കമ്പനി ആരോപണങ്ങള്‍ നിഷേധിച്ചു.

അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ അമേരിക്കന്‍ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം അഡാനിക്കും കമ്പനിക്കുമെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നേരത്തെ, അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബെര്‍ഗ് രംഗത്തെത്തിയിരുന്നു. വലിയ രീതിയില്‍ കൃത്രിമത്വം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2023ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാറിയ അഡാനി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായതും വലിയ വാര്‍ത്തയായിരുന്നു.

Eng­lish Summary:bribery for mis­di­rect­ed assis­tance; Inves­ti­ga­tion against Adani in US
You may also like this video

Exit mobile version