Site icon Janayugom Online

ഗുസ്തി താരങ്ങളുടെ സമരം ; കേന്ദ്ര തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു

ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പത്ത് കേന്ദ്ര തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. കുറ്റാരോപിതനായ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ലൈംഗികമായി പീഡിപ്പിച്ചെന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. സ്വപ്രയത്നത്തിലൂടെ വളര്‍ന്ന് രാജ്യത്തിനായി മെഡലുകള്‍ നേടിത്തന്ന താരങ്ങളാണ് സമരം നടത്തുന്നത്. എന്നാല്‍ അവര്‍ക്ക് കയ്യേറ്റമുള്‍പ്പെടെ നേരിടേണ്ടിവരുന്നു. പീഡനത്തിനിരയാകുകയും വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന സ്ത്രീകള്‍ക്കാകെ നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള ശബ്ദമാണ് ഗുസ്തി താരങ്ങള്‍ ഉയര്‍ത്തുന്നതെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

ബ്രിജ്ഭൂഷണെ പുറത്താക്കണം: മഹിളാ ഫെഡറേഷന്‍ നിവേദനം നല്‍കി

പോക്സോ, ജോലിസ്ഥലത്ത് സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബിജെപി നേതാവ് ബ്രിജ്ഭൂഷൺ ശരണിനെ ലോക്‌സഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മഹിളാ ഫെഡറേഷൻ പ്രസിഡന്റ് അരുണാ റോയ്, ജനറൽ സെക്രട്ടറി ആനി രാജ എന്നിവർ സ്പീക്കർ ഓം ബിർളയ്ക്ക് നിവേദനം നല്കി.

അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി ഭരണഘടനയുടെയും ജനാധിപത്യ സംവിധാനത്തിന്റെയും മഹത്വം ഉയർത്തിപ്പിടിക്കണം. ഭൂഷണെ പുറത്താക്കുന്നത് വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പാർലമെന്റിലും നീതിന്യായ വ്യവസ്ഥയിലും അവർക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതിനും സഹായകമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry; Bri­jb­hushan should be dis­qual­i­fied; The wom­en’s fed­er­a­tion filed a petition
You may also like this video

Exit mobile version