Site icon Janayugom Online

ബ്രിട്ടന്‍ നേടിയത് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയെ; ഇന്ത്യ ചര്‍ച്ചചെയ്യുന്നത് പ്രധാനമന്ത്രിയായ ന്യൂനപക്ഷ പ്രതിനിധിയെ

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി റിഷി സുനക് അധികാരമേറ്റതോടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചകള്‍ വിവാദത്തിലേക്ക്. ഇന്ത്യക്ക് ഒരു മുസ്‌ലിം പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ നമ്മള്‍ എപ്പോഴാണ് തയാറാവുക എന്ന മാധ്യമപ്രവര്‍ത്തക അര്‍ഫ ഖാനും ഷെര്‍വാനിയായുടെ ട്വീറ്റിനാണ് വിവാദ മറുപടി ലഭിച്ചത്. ‘ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളും കാഫിര്‍ എന്ന വാക്ക് നിരോധിക്കുന്ന ദിവസം, ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയന്ത്രണമില്ലാതെ സംസാരിക്കുന്ന ദിവസം, കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി പരിഗണിക്കുന്ന ദിവസം, ഭാരതീയം എന്നത് മറ്റെന്തിനെക്കാളും മുകളിലായി കാണുന്ന ദിവസം, ഭാരത് മാതാ കീ ജയ് എന്നും വന്ദേമാതരം എന്നും ആവേശത്തോടെ പറയുന്ന ദിവസം. അതിന് തയാറാണോ?’ എന്നാണിതിന് മറുപടിയായി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ കൂടിയായ അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പി ചിദംബരം തുടങ്ങിയവര്‍ രാജ്യത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമോ എന്ന ചോദ്യം ഉയര്‍ത്തിയതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഇതിന് പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയില്‍ ഒരു സിഖ് പ്രധാനമന്ത്രിയും മൂന്ന് മുസ്‌ലിം പ്രസിഡന്റുമാരും ഉണ്ടായിട്ടുണ്ട് മന്‍മോഹന്‍ സിങ്ങിനെ ഉദാഹരണം വെച്ച് ബിജെപി പറഞ്ഞു. ഇന്ത്യന്‍ വംശജരോടൊപ്പം യുകെയില്‍ ജനിച്ച ഋഷി സുനക്കും രാജീവുമായുള്ള വിവാഹത്തിന് ശേഷം പതിറ്റാണ്ടുകളോളം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിച്ച സോണിയ ഗാന്ധിയും തമ്മില്‍ സമാനതകളില്ലെന്നാണ് ബിജെപി വാദം.

വിവാദങ്ങള്‍ തുടരുന്നതിനിടെ മുസ്‌ലിം പ്രധാനമന്ത്രിയെ അംഗീകരിക്കാനോ തെരഞ്ഞെടുക്കാനോ നമ്മള്‍ എപ്പോഴാണ് തയാറാവുകയെന്ന് മാധ്യമ പ്രവര്‍ത്തക അര്‍ഫ ഖാനും ഷെര്‍വാനി ട്വീറ്റ് ചെയ്തു. ഒരു ന്യൂനപക്ഷ അംഗത്തെ പ്രധാനമന്ത്രിയായി യുകെ അംഗീകരിച്ചപ്പോള്‍ ഇന്ത്യ എന്‍ആര്‍സിയുടെയും സിഎഎയുടെയും ചങ്ങലയിലാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അതേ സമയം ജമ്മു കശ്മീരില്‍ ഒരു ന്യൂനപക്ഷ മുഖ്യമന്ത്രിയെ താങ്കള്‍ അംഗീകരിക്കുമോ എന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് തിരിച്ചു ചോദിച്ചിരുന്നു.

Eng­lish sum­ma­ry; Britain got an econ­o­mist prime min­is­ter; India is dis­cussing the minor­i­ty rep­re­sen­ta­tive who is the Prime Minister

You may also like this video;

Exit mobile version