പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഒരുങ്ങി ബ്രിട്ടൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. പോർച്ചുഗൽ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കെയർ സ്റ്റാമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ യുകെയുടെ അംഗീകാര പ്രതിജ്ഞയെ സ്വാഗതം ചെയ്യുന്നെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഭാവിയിലെ പലസ്തീൻ ഭരണത്തിൽ ഹമാസിന് യാതൊരു പങ്കുമുണ്ടാകില്ലെന്ന് ഇരു നേതാക്കളും സമ്മതിച്ചതായാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദർശനം പുരോഗമിക്കുന്നതിനിടെയായിരുന്നു പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുകയാണെന്ന വാർത്ത പുറത്തുവന്നത്.

