Site iconSite icon Janayugom Online

ബ്രോഡ്കാസ്റ്റ് സര്‍വീസ് ബില്‍ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റം: എഡിറ്റേഴ്സ് ഗില്‍ഡ്

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കരട് ബ്രോഡ്കാസ്റ്റ് സര്‍വീസ് (റെഗുലേഷന്‍ ) ബില്‍ ദുരൂഹവും അവ്യക്തത നിറഞ്ഞതുമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് നിര്‍ദിഷ്ട ബില്ലെന്നും സംഘടന കുറ്റപ്പെടുത്തി. കരട് നിയമം മാധ്യമ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന നിര്‍ദേശങ്ങളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മാധ്യമ സ്ഥാപനങ്ങളെ സെന്‍സര്‍ഷിപ്പ് നിയമത്തിന്റെ പിടിയിലാക്കാനുള്ള തന്ത്രമാണ് ബില്ലിലൂടെ പുറത്തുവരുന്നത്. ബ്രോഡ്കാസ്റ്റ് ഉപദേശക സമിതി രൂപീകരിച്ച് വളഞ്ഞവഴിയിലൂടെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള കിരാത വ്യവസ്ഥയാണ് കരട് ബില്ലിലുള്ളത്. സ്വയം നിയന്ത്രണം എന്ന പേരില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിര്‍ദേശം വഴി മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

വാര്‍ത്തകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ നിയന്ത്രണവും, നിരോധനവും ഏര്‍പ്പെടുത്താനുള്ള പദ്ധതിയാണിത്. ബില്ലിലെ വിവാദ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണം. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ അഭിപ്രായം തേടണമെന്നും കത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

Eng­lish Summary:Broadcast Ser­vices Bill
You may also like this video

Exit mobile version