Site icon Janayugom Online

സഹപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന് ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

shot dead

പശ്ചിമ ബംഗാളിലെ അതിർത്തി പട്ടണമായ മുർഷിദാബാദിലെ ഒരു ക്യാമ്പിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി.

കക്മാരിച്ചാർ ബിഎസ്എഫ് ക്യാമ്പിൽ രാവിലെ 6:45 ഓടെയാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 230 കിലോമീറ്റർ അകലെ ബെർഹാംപൂർ സെക്ടറിന് കീഴിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഹെഡ് കോൺസ്റ്റബിൾ ജോൺസൺ ടോപ്പോ മറ്റൊരു ഹെഡ് കോൺസ്റ്റബിളായ എസ് ജി ശേഖറിനെ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവച്ച ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം അതിർത്തിയിൽ ഒരു കർഷകനെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട പൊലീസ് കേസില്‍ ഇരുവര്‍ക്കും സമന്‍സ് ലഭിച്ചിരുന്നു. ഇതിനെച്ചൊല്ലി അതിർത്തിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോസ്‌റ്റിലേക്ക് വരുമ്പോള്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ടോപ്പോ ശേഖറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൈനിക കോടതി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസും കേസെടുത്തു.

കഴിഞ്ഞദിവസം പഞ്ചാബ് അമൃത്സറിലെ ബിഎസ്എഫ് ക്യാമ്പില്‍ ഒരു ജവാൻ സഹപ്രവര്‍ത്തകരായ നാല് പേരെ കൊല്ലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു.

Eng­lish Sum­ma­ry: BSF jawan shot dead a colleague

You may like this video also

Exit mobile version