Site iconSite icon Janayugom Online

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; പാർലമെന്റ് പ്രക്ഷുബ്ധമാകും

പെഗാസസ്, കർഷക ദുരിതം, കിഴക്കൻ മേഖലയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിൽ മോഡി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം. ഇന്നാരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പായി.

പെഗാസസ് സേഫ്റ്റ്‍വേർ 2017 ൽ മോഡി സർക്കാർ വാങ്ങിയെന്ന ന്യൂയോർക്ക് ടെെംസിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന് ശക്തമായ ആയുധമാകും. കഴിഞ്ഞദിവസം തന്നെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ സർക്കാർ നടത്തിയത് രാജ്യദ്രോഹമാണെന്ന് പ്രസ്താവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇടപാടിനെക്കുറിച്ച് നേരിട്ട് അറിയാമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഡിസംബർ 19 ന് പാർലമെന്റിനെ കബളിപ്പിച്ച് പിൻവലിച്ച കാർഷികനിയമങ്ങളും ചർച്ചയാകും. നിയമം പിൻവലിക്കുമ്പോൾ നല്കിയ ഉറപ്പുകളൊന്നും സർക്കാർ പാലിക്കാത്തതും പ്രതിപക്ഷം ആയുധമാക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ 2021–22 സാമ്പത്തിക സർവേ തിങ്കളാഴ്ചയും കേന്ദ്ര ബജറ്റ് ചൊവ്വാഴ്ചയും അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ബുധനാഴ്ച മുതൽ ലോക്‌സഭയിൽ ആരംഭിക്കും. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചർച്ചയ്ക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. കോവിഡ് ഇരകൾക്കുള്ള ദുരിതാശ്വാസ പാക്കേജിനായുള്ള ആവശ്യം, എയർ ഇന്ത്യയുടെ വില്പന തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ സമാന ചിന്താഗതിക്കാരായ കക്ഷികളുമായി സഹകരിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പ്രഖ്യാപിച്ചു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവും സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങൾ നടത്തും.

 

Eng­lish Sum­ma­ry: Bud­get ses­sion begins today; Par­lia­ment will be in turmoil

You may like this video also

Exit mobile version