Site icon Janayugom Online

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഈ മാസം 31 ന് തുടക്കമാകും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. കേന്ദ്ര മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡായ ഇക്കണോമിക് സര്‍വെ സഭയില്‍ വയ്ക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുക. രണ്ടാം ഘട്ടം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ട് വരെ നടക്കും.

സഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ പാരമ്യത്തിലാകും മുന്നേറുക. സഭാ സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന കാലയളവില്‍ അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പു ഫലം പുറത്തു വരികയും ചെയ്യും. ബജറ്റ് അവതരണം സഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിലാണ് നടക്കുക. അതേസമയം ബജറ്റ് എന്ന ഫൈനാന്‍സ് ബില്ലിന്റെ പാസാക്കല്‍ രണ്ടാം ഘട്ടത്തിലും. ബില്ലില്‍ എത്രവേണമെങ്കിലും ഭേദഗതികള്‍ക്ക് ഇതിനിടെ അവസരം ലഭിക്കും. ബജറ്റ് സഭ പാസാക്കുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലാകും എന്ന വിമര്‍ശനം ഇതിനോടകം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ബജറ്റ് സമ്മേളനം സംബന്ധിച്ച് ഇനിയും സമന്‍സുകള്‍ ലഭിച്ചില്ലെന്നാണ് എം പിമാര്‍ വ്യക്തമാക്കിയത്.

എം പിമാര്‍ക്ക് എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ 15 ദിവസത്തെ നോട്ടീസ് പീരിയഡ് എന്നതില്‍ മാറ്റം വരുത്താന്‍ ചില വകുപ്പുകള്‍ പ്രകാരം സര്‍ക്കാരിന് സാധിക്കും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ജനുവരി 31നും ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ചോദ്യവേള ഇല്ല എന്നതിനാല്‍ സമ്മേളനം സംബന്ധിച്ച സമന്‍സ് അയക്കാന്‍ സര്‍ക്കാരിനു മുന്നില്‍ ഇനിയും സമയം ബാക്കിയുണ്ടെന്നും എം പിമാര്‍ അഭിപ്രായപ്പെട്ടു.

Eng­lish summary;budget ses­sion of Par­lia­ment will begin on Jan­u­ary 31
you may also like this video;

Exit mobile version