Site icon Janayugom Online

ഇൻഷുറൻസ് മേഖലയ്ക്ക് ബജറ്റില്‍ തിരിച്ചടി; ഇളവുകൾ കുറച്ചു

ബജറ്റ് അവതരണത്തോടെ ഇൻഷുറൻസ് മേഖല തിരിച്ചടി നേരിട്ടു. പ്രത്യേകിച്ചും ലൈഫ് ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക്. ആദായ നികുതി പരിധി ഉയർത്തിയതും ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് മേൽ ഇളവുകൾ കുറച്ചതുമാണ് കാരണം.
ഉയർന്ന ഇൻഷുറൻസ് പോളിസി വരുമാനത്തിന് നൽകപ്പെട്ടിരുന്ന നികുതി ഇളവ് പരിമിതപ്പെടുത്താനാണ് ബജറ്റിൽ നിർദേശമുള്ളത്. 2023–24 പുതിയ സാമ്പത്തിക വർഷം മുതൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ പ്രീമിയമുള്ള പോളിസികളിൽ നിന്നുള്ള വരുമാനം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കില്ല. ലൈഫ് ഇൻഷുറൻസ് പോളിസി ഉടമയുടെ മരണം മൂലം ലഭിക്കുന്ന വരുമാനത്തിന് ഇത് ബാധകമല്ല. 

വർഷം തോറും അടച്ച പ്രീമിയം യഥാർത്ഥ സം അഷ്വേർഡിന്റെ 10 ശതമാനത്തിൽ കവിയുന്നില്ലെങ്കിൽ ബോണസ് ഉൾപ്പെടെയുള്ള വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു. ഈ ഇളവ് ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ പ്രീമിയം ഉള്ള പോളിസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉയർന്ന മൂല്യമുള്ള പോളിസികൾ, പ്രത്യേകിച്ച് മാർക്കറ്റ് ലിങ്ക്ഡ് പോളിസികളുള്ള ലൈഫ് ഇൻഷുറർമാർക്ക് ഇത് തിരിച്ചടിയാകും. ഉയർന്ന മൂല്യമുള്ള വ്യക്തികൾ ഈ ഇളവ് അനാവശ്യമായി മുതലെടുക്കുന്നതായി ബജറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ, ഇൻഷുറൻസ് പോളിസികൾ നിക്ഷേപ ഉല്പന്നങ്ങളായി പ്രവർത്തിക്കുന്നു. 

അപകടസാധ്യതയ്ക്കെതിരായ സംരക്ഷണമല്ല അവ. ബജറ്റിന് മുന്നോടിയായി പുറത്തിറങ്ങിയ സാമ്പത്തിക സർവേയും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക സർവേ 2022–23 ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ അംഗീകരിക്കുന്നു. എന്നാൽ സംരക്ഷണത്തിന് പകരം സമ്പാദ്യത്തിനാണ് ജനങ്ങൾ പോളിസികളെടുക്കുന്നതെന്ന് സർവേ കണ്ടെത്തി. കാലാവധിയുടെ അവസാനത്തിൽ പണം തിരികെ നൽകുന്ന പോളിസികളാണ് ഇന്ത്യയിൽ കൂടുതൽ വിറ്റഴിയുന്നത്. എൻഡോവ്മെന്റ്, മണി-ബാക്ക് പോളിസികൾ, യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ എന്നിവ ഉദാഹരണം. യൂലിപ് ഒരു മ്യൂച്വൽ ഫണ്ട് പോലെയാണ് പ്രവർത്തിക്കുന്നത്.
ഇത് പരിരക്ഷയേക്കാൾ സമ്പാദ്യമായി പ്രവർത്തിക്കുന്നവയാണ്. അവബോധക്കുറവാണ് വില്പന ഇത്തരം പോളിസികളിലൊതുങ്ങുന്നതെന്നും സർവേ വിശദീകരിച്ചു. തുടർന്നാണ് ബജറ്റ് തീരുമാനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ, 2,50,000 രൂപയിൽ കൂടുതൽ പ്രീമിയം അടയ്ക്കുന്ന യുലിപ് ഉടമകൾക്കുള്ള നികുതി ഇളവ് എടുത്തുമാറ്റിയിരുന്നു.

Eng­lish Sum­ma­ry; Bud­get set­back for insur­ance sec­tor; Con­ces­sions reduced
You may also like this video

Exit mobile version