Site iconSite icon Janayugom Online

പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ്: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി രൂപ, സ്‌കൂളുകള്‍ സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 14.80 കോടി രൂപ, സ്‌കൂളുകളുടെ ആധുനികവത്ക്കരണത്തിന് 33 കോടി രൂപ എന്നിങ്ങനെ എല്ലാ മേഖലയെയും പരിഗണിച്ച ബജറ്റാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ജില്ലയിലും ഓരോ മോഡല്‍ സ്‌കൂള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവരും. അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ റസിഡന്‍ഷ്യല്‍ പരിശീലനം ഉറപ്പാക്കും. ഇതാദ്യമായി ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകര്‍ തുടങ്ങിയവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തും. ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപ, സ്‌കൂള്‍ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വര്‍ദ്ധിപ്പിച്ച് 155.34 കോടി രൂപ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപ, കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 38.50 കോടി രൂപ, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 13 കോടി രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ,എസ് സി ഇ ആര്‍ ടി യ്ക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയുടെ പരമാവധി ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബജറ്റിനായി.

ഒരു വിദ്യാര്‍ത്ഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. മികച്ച തൊഴിലുകള്‍ സമ്പാദിക്കാനും വിദേശത്ത് ഉള്‍പ്പെടെ പോയി ജോലി നേടുന്നതിനും സഹായകരമാകുന്നത് വിദ്യാഭ്യാസമാണ്. തങ്ങള്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ചിലരെങ്കിലും സര്‍ക്കാരിനെ സമീപിക്കാറുണ്ട്. ഇപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. എല്ലാവരും സഹായിക്കുന്ന നമ്മുടെ നേട്ടങ്ങള്‍ സംരക്ഷിക്കുന്ന ഫണ്ടായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ രൂപമുണ്ടാക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും. ഇതിനുള്ള സീഡ് ഫണ്ടായി അഞ്ചുകോടി രൂപ വകയിരുത്തിയത് ഒരു മികച്ച തുടക്കമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Summary:Budget to sup­port pub­lic edu­ca­tion sec­tor: Min­is­ter V Sivankutty
You may also like this video

Exit mobile version