Site iconSite icon Janayugom Online

നോളേജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു: 24 പേർക്ക് പരിക്ക്

നിര്‍മ്മാണത്തിനിടെ തകര്‍ന്ന കെട്ടിടം

കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ കെട്ടിടം തകർന്ന് 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 22 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.23 തൊഴിലാളികൾക്കും സൈറ്റ് എഞ്ചിനീയറായ സ്ത്രീക്കുമാണ് പരിക്കുപറ്റിയത്. രാവിലെ 11.30ഓടെ നോളജ് സിറ്റിയിലെ ഹിൽസിനായി സെന്റർ ഓഫ് എക്സലൻസ് കെട്ടിട നിർമ്മാണത്തിനിടെയാണ് ഇരുമ്പു തൂൺ നീങ്ങിപ്പോയതിനെത്തുടർന്നുണ്ടായ അപകടം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പ്രഭാ സർക്കാർ, മിഥുൻ മംഗൽ, ഹേമനു, തപ്പൽ സർക്കാർ, അബ്ദുു ഹുസൈൻ, തൃബൂർ ആലം, അമ്പാടി കുട്ടൻ, ശിവശങ്കരൻ, സദ്ദാം ഹുസൈൻ, അനീഫ, അപർണ്ണ, കഞ്ചൻ ബോറ, വിഷ്ണു ബോറ, സമീർ, പെരുത്തോസ്, ചിരഞ്ജിത്ത്, ശങ്കർ ബിശ്വാസ്, ഷരിഫുൾ, സൽമാൻ, പിങ്കു, സുദേവ്, മിധുൻ, മക്ഷത്ത്, തൃമാദിൽ ഹക്ക് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 

അതേസമയം നോളേജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വ്യക്തമാക്കി. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയുകയും വീഡിയോകളും ഫോട്ടോകളും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. മാധ്യമപ്രവർത്തകരെത്തിയപ്പോൾ ഇവരെ അപകടസ്ഥലത്തിന് അടുത്തേയ്ക്ക് കടക്കാൻ പോലും ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് അകത്ത് പ്രവേശിച്ചവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് തടയാൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയായിരുന്നു. തങ്ങൾ നൽകുന്ന ദൃശ്യങ്ങളും വിവരങ്ങളും മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
eng­lish summary;Building under con­struc­tion in Knowl­edge City collapses
You may also like this video;

Exit mobile version