Site iconSite icon Janayugom Online

തിരുപ്പതിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം

ആന്ധ്രപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വയസുകാരിയുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ചിറ്റൂരിലെ ബഗരപേട്ടില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. അനന്തപൂര്‍ ജില്ലയിലെ ധര്‍മവാരത്ത് നിന്ന് ചിറ്റൂരിലെ നഗരിക്കടുത്തുള്ള ഗ്രാമത്തിലേക്ക് വിവാഹനിശ്ചയത്തിനു ശേഷം മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വധു ഉള്‍പ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. റോഡിന്റെ ഒരു വശത്തെ സംരക്ഷണഭിത്തിയിൽ ഇടിച്ച ബസ് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഏഴുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചവരെല്ലാം ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ബസിന്റെ ഡ്രൈവറും ക്ലീനറും എട്ടുവയസുള്ള പെൺകുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടവിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും 50 അടി താഴ്ചയുള്ളതിനാലും ഇരുട്ട് മൂലവും രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്ക്കരമാവുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. 

Eng­lish Summary:Bus over­turns at in Tiru­pati; Sev­en deaths
You may also like this video

Exit mobile version