കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ സംസ്കാരം ഇന്ന് വൈകിട്ട് ബംഗളൂരു ബന്നാർഘട്ടയിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ പൊതുദർശനം ആരംഭിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബംഗളൂരു ബോറിങ് ആശുപത്രി മോര്‍ച്ചറിയിലാണ്. സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഹൃദയവും ശ്വാസകോശവും തുളച്ച് വെടിയുണ്ട കടന്നുപോയതാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിൽ കർണാടക സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
മലയാളിയായ അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ള ആദായനികുതി ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. റെയ്ഡിനിടെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മരണവിവരം അറിഞ്ഞിട്ടും പരിശോധന തുടർന്നുവെന്നും സഹോദരൻ സി ജെ ബാബു ആരോപിച്ചു. വെള്ളിയാഴ്ച ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് റോയി വെടിയുതിർത്ത് മരിച്ചത്. റോയിയുടെ ഡയറിയും മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

