Site icon Janayugom Online

റീല്‍സ് ചെയ്യാന്‍ ഐഫോണ്‍ വാങ്ങണം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍

ഐഫോണ്‍ വാങ്ങാനുള്ള പണത്തിനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാന ജില്ലയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനാണ് ദമ്പതികള്‍ ഐഫോണ്‍ വാങ്ങിയത്. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍ ജയദേവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ദമ്പതികളുടെ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയല്‍ക്കാരില്‍ സംശയമുളവാക്കിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാല്‍ പെട്ടെന്നാണ് ഇവരുടെ കൈയ്യില്‍ വില കൂടി ഐഫോണ്‍ കണ്ടത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് റീലുകള്‍ എടുക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് കുട്ടിയെപ്പറ്റി നാട്ടുകാര്‍ ചോദിച്ചതോടെയാണ് കുട്ടിയെ വിറ്റ വിവരം ദമ്പതികള്‍ വെളിപ്പെടുത്തിയത്.

കുട്ടിയെ ഇവര്‍ ഖാര്‍ദയിലുള്ള ഒരു സ്ത്രീയ്ക്കാണ് വിറ്റത്. വിവരം അറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ അവരില്‍ നിന്നും രക്ഷിച്ചു. പ്രിയങ്ക ഘോഷ് എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടി കൂടി ഉണ്ടെന്നും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം ദമ്പതികള്‍ എന്തിനാണ് കുട്ടിയെ വിറ്റതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Summary:Buy an iPhone to reel in; Cou­ple sells eight-month-old baby

You may also like this video

Exit mobile version