Site icon Janayugom Online

സിഎഎ: ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം തേടി

പൗരത്വ ഭേദഗതി നിയമത്തിന്റെ (സി‌എ‌എ) ചട്ടങ്ങൾ രൂപീകരിക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ഇത് അഞ്ചാമത്തെ തവണയാണ് സർക്കാർ സിഎഎ നിയമം രൂപീകരിക്കാൻ സമയം നീട്ടി ആവശ്യപ്പെടുന്നത്.
ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്ററി നിയമനിർമ്മാണം സംബന്ധിച്ച മന്ത്രാലയം സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കി. 2014 ഡിസംബർ 31‑ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്ഗാ നിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്ക് പൗരത്വം നൽകാൻ സിഎഎ വ്യവസ്ഥ ചെയ്യുന്നു. 

സിഎഎ ചട്ടങ്ങളുടെ നിർമ്മാണത്തിന് കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്ന് മന്ത്രാലയം കത്തില്‍ പറയുന്നു.
കോവിഡ് പടർന്ന് പിടിച്ചതും ചട്ടങ്ങൾ നിർമ്മിക്കുന്നതിലെ കാലതാമസത്തിന് വഴിയൊരുക്കി. പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ചുള്ള മാനുവൽ അനുസരിച്ച്, ഒരു നിയമനിർമ്മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കാൻ മന്ത്രാലയങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, അവർ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിൽ നിന്ന് സമയം നീട്ടണം എന്നാണ് നിയമം. 

നിലവിൽ ഒക്ടോബർ ഒമ്പത് വരെ സമയം നീട്ടാനുള്ള അഭ്യർത്ഥനയാണ് പാർലമെന്ററി കമ്മിറ്റിക്ക് അയച്ചിട്ടുള്ളത്. 2019 ഡിസംബർ 11ന് പാർലമെന്റിൽ പാസാക്കിയ നിയമം അടുത്ത ദിവസം തന്നെ രാഷ്ട്രപതിയിൽ നിന്ന് അംഗീകാരം നേടിയിരുന്നു. 2020 ജനുവരി 10 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ ചട്ടങ്ങള്‍ പൂർത്തിയാകാത്തതിനാല്‍ ഇതിന് കഴിഞ്ഞിട്ടില്ല. രാജ്യമാകെ ഏറെ പ്രതിഷേധമുയര്‍ത്തിയ നിയമനിര്‍മ്മാണമാണ് സി‌എ‌എ. നിയമം നടപ്പിലാക്കുന്നതിനെതിരെ അസം, ഉത്തർപ്രദേശ്, കർണാടക, മേഘാലയ, ഡൽഹി എന്നിവിടങ്ങളിൽ 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെ നടന്ന പ്രതിഷേധങ്ങളിലും കലാപങ്ങളിലും 83 പേർ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Summary:CAA: Seek­ing more time to for­mu­late rules
You may also like this video

Exit mobile version