കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം വെള്ളിയാഴ്ച ആരംഭിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഭാവിയിലേക്കുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മാർക്ക് കാർണിയും തമ്മിലുള്ള ചർച്ചകൾ വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2023ൽ ഖലിസ്ഥാനി വിഘടനവാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്ര തർക്കങ്ങൾക്ക് ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള നിർണ്ണായക നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി മുംബൈയിലെത്തുന്ന മാർക്ക് കാർണി, പ്രമുഖ വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ, നൂതന സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഞായറാഴ്ച ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തും.

