Site iconSite icon Janayugom Online

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ നിന്ന് കാന്‍സര്‍; 154 കോടി രൂപ പിഴയിട്ട് കോടതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനുപിന്നാലെ കാന്‍സര്‍ ഉണ്ടായതായി ഉപഭോക്താവ് പരാതിപ്പെട്ടത് വ്യക്തമായതിനെത്തുടര്‍ന്ന് കമ്പനിക്ക് ഭീമമായ തുക പിഴയിട്ട് കോടതി. 

കാലിഫോർണിയ നിവാസിയായ എമോറി ഹെർണാണ്ടസ് വലാഡെസ് എന്ന 24 കാരിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരെ പരാതി നല്‍കിയത്. കമ്പനിയുടെ ബേബി പൗഡർ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് തനിക്ക് കാൻസർ വന്നതെന്ന് ജൂറിയോട് ഹെർണാണ്ടസ് അറിയിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹെർണാണ്ടസ് കഴിഞ്ഞ വർഷമാണ് ഓക്ക്‌ലാൻഡിലെ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കുട്ടിക്കാലം മുതൽ കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതിന്റെ ഫലമായി ഹൃദയത്തിന് ചുറ്റുമുള്ള കോശങ്ങളിൽ മാരകമായ കാൻസറായ മെസോതെലിയോമ വികസിച്ചതായി ഹെർണാണ്ടസ് ആരോപിച്ചു. ചികിത്സയ്ക്കായി ചിലവഴിച്ച തുകയ്ക്കും വേദനയ്ക്കും കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരം ലഭിക്കാൻ ഹെർണാണ്ടസിന് പൂർണമായും അർഹതയുണ്ടെന്ന് ജൂറി വിലയിരുത്തി. 154 കോടി രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴയ്ക്ക് പുറമെ കമ്പനിക്കെതിരെ മറ്റു ശിക്ഷാനടപടികൾ വിധിച്ചിട്ടില്ല. അതേസമയം, വിധിക്കെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ജെ ആൻഡ് ജെ നിയമകാര്യ വൈസ് പ്രസിഡന്റ് എറിക് ഹാസ് പ്രസ്താവനയിൽ പറഞ്ഞു. 

നേരത്തെ തന്നെ പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സര്‍ പൗഡറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Can­cer from John­son & John­son Pow­der; 154 crore fined by the court

You may also like this video

Exit mobile version