Site icon Janayugom Online

നിയമസഭാ തെരഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകള്‍ ഉള്ളതില്‍ ഭൂരിപക്ഷം സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം എങങുമെത്തിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകസമിതി തെര‍ഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കിയെങ്കിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മധ്യപ്രദേശിൽ പിതൃപക്ഷത്തിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്‌ മുൻമുഖ്യമന്ത്രി കമൽനാഥ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഛത്തീസ്‌ഗഢിൽ സ്ഥാനാർഥിനിർണയത്തിനായി ഇന്ന് കേന്ദ്രതെരഞ്ഞെടുപ്പ്‌ സമിതി ചേരുമെന്ന്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള കുമാരി ഷെൽജ അറിയിച്ചു.പിതൃപക്ഷം സെപ്‌തംബർ 29 മുതൽ ഒക്‌ടോബർ 14 വരെയാണ്‌. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക ഈയാഴ്‌ചയുണ്ടാകില്ലെന്ന്‌ തീർച്ചയായി. നവംബർ 17നാണ്‌ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്‌. ബിജെപി സ്ഥാനാർഥികൾ 136 മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. 

പട്ടിക വൈകുന്നതിനാൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ ഒരു മാസംപോലും പ്രചാരണത്തിന്‌ ലഭിക്കാത്ത സ്ഥിതിയുണ്ടാകും.രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക അനിശ്‌ചിതത്വത്തിലാണ്‌. തെലങ്കാനയിൽ സ്ഥാനാർഥിനിർണയ പ്രക്രിയയിലേക്കുപോലും കടന്നിട്ടില്ല. ഒക്‌ടോബർ 23ന്‌ യോഗം ചേരാനാണ്‌ തീരുമാനം. തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതോടെ ഇത്‌ നേരത്തെയാക്കാനും സാധ്യതയുണ്ട്‌.

ഭരണകക്ഷിയായ ബിആർഎസ്‌ ആകെയുള്ള 119ൽ 115 സീറ്റിലും ആഗസ്‌ത്‌ 21നുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.രാജസ്ഥാനിൽ ബിജെപി കഴിഞ്ഞ ദിവസം 41 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. കോൺഗ്രസിലാകട്ടെ ഗെലോട്ട്‌ പക്ഷവും പൈലറ്റ്‌ പക്ഷവും സ്വന്തക്കാർക്ക്‌ പരമാവധി സീറ്റ്‌ നേടിയെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്‌. അതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയം കേന്ദ്രനേതൃത്വത്തിന്‌ വലിയ തലവേദനയാകും.

Eng­lish Summary:
Can­di­date selec­tion in the assem­bly polls is a headache for the Con­gress leadership

You may also like this video:

Exit mobile version