സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്ന കാർ കമ്പനികൾ തീപിടുത്ത സാധ്യത നേരിടുന്നതായി റിപ്പോർട്ടുകൾ. ബാറ്ററിയുടെ തീപിടുത്ത സാധ്യത കണക്കിലെടുത്ത് വിവിധ കാർ കമ്പനികൾ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. ദക്ഷിണ കൊറിയൻ ടെക് കമ്പനിയാണ് സാംസങ്. സാംസങ്ങിന്റെ ഉയർന്ന വോൾട്ടേജ് ബാറ്ററി സാങ്കേതികവിദ്യയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. 1,80,196 കാറുകളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാറുകൾ തിരിച്ചുവിളിച്ചു. സാംസങ്ങിന്റെ ‘ഹൈ വോൾട്ടേജ് സെൽ’ നിർമ്മാണ പ്രക്രിയയിൽ പിഴവുകൾ കണ്ടെത്തിയെന്നും അതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നുമാണ് ഫോർഡിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. ഈ പ്രശ്നത്തിന് ഉടനടി പരിഹാരമില്ലെന്ന് സാംസങ് പ്രതികരിച്ചു.
ഫ്രഞ്ച് കാർ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ വാഹനങ്ങളെയാണ് ഈ തിരിച്ചുവിളി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2020–2024 കാലയളവിൽ സ്റ്റെല്ലാന്‍റിസിന്റെ കീഴിലുള്ള ജീപ്പ് ബ്രാൻഡ് നിർമ്മിച്ച ജീപ്പ് റാംഗ്ലർ 4എക്സ് ഇ യുടെ ഏകദേശം 1,50,096 യൂണിറ്റുകളെയും 2022–2024 കാലയളവിൽ നിർമ്മിച്ച ജീപ്പ് ഗ്രാൻഡ് ചെറോക്കി 4എക്സ് ഇയെയും ഈ തിരിച്ചുവിളി ബാധിക്കുമെന്ന് സാംസങ്ങ് അറിയിച്ചു.

