Site icon Janayugom Online

മണിപ്പൂര്‍ കലാപത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് കേസ്: എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുത്തതിൽ എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിച്ചു. മണിപ്പൂർ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവർത്തകർക്ക് എതിരെ മണിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജി അടിയന്തരമായി പരിഗണിക്കണം എന്ന് എഡിറ്റേഴ്സ് ഗിൽഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് എതിരെ മണിപ്പൂരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ദിവാൻ വ്യക്തമാക്കി. ഹർജി ഇന്നുതന്നെ അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കലാപത്തിൽ മണിപ്പൂർ സർക്കാർ മെയ്തി വിഭാഗത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നായിരുന്നു എഡിറ്റേഴ്സ് ഗിൽഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. എഡിറ്റേഴ്സ് ഗിൾഡ് പ്രകോപനപരമായ രീതിയിൽ ഇടപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നുമായിരുന്നു മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രതികരണം.

Eng­lish Sum­ma­ry: Case for pub­li­ca­tion of report on Manipur riots: Edi­tors Guild approach­es Supreme Court

You may also like this video

Exit mobile version