കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാൻ. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബെഞ്ചിന് ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഈമാസം 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാ ഘട്ടത്തിലും നിലപാടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിൽ ഒരു തരത്തിലും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടിയെ വിശ്വാസത്തിൽ എടുത്തുതന്നെയാണ് ഇതുവരെ കേസ് നടത്തിയത്. ഇര ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വച്ചത്. നടിയുടെ ഭീതി അനാവശ്യമാണെന്നും സർക്കാർ നിലപാടറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗത്ഭനായ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു. ഹർജിയിൽ സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നടിയുടേതാണെന്ന് സർക്കാർ കരുതുന്നില്ല. അതിനാൽ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്ന് നടിയുടെ അഭിഭാഷകനോട് അഭ്യർത്ഥിക്കുന്നുവെന്നും ഡിജിപി വ്യക്തമാക്കി. ഇത്തരമൊരു കേസിൽ രാഷ്ട്രീയം കലർത്തരുത്.
ഈ കേസിൽ ഒരു തരത്തിലും ഒരു ഘട്ടത്തിലും യാതൊരുവിധ ഇടപെടലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഹർജിയിൽ രേഖാമൂലമുള്ള വിശദീകരണം നൽകാൻ തയാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, ഹർജിയിൽ സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം.
English summary;Case of assault on actress; The High Court said that the time for investigation could not be extended