Site icon Janayugom Online

സംസ്ഥാനത്ത് സ്ത്രീധന പീഡനക്കേസുകള്‍ ഉയരുന്നു

dowry

സംസ്ഥാനത്ത് സ്ത്രീധന തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുന്നു. ഓരോ വര്‍ഷവും അയ്യായിരത്തോളം പരാതികളാണ് വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം സംസ്ഥാനത്ത് 744 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശാരീരികമായും മാനസികമായും ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നവരുടെ കണക്കാണിത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ 97 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 15 വർഷത്തിനിടെ ഇങ്ങനെ 247 ജീവനുകളാണ് പൊലിഞ്ഞത്.

ഇതിനുപുറമേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള സംസ്ഥാന പൊലീസിന്റെ കണക്കുകള്‍ പ്രകാരം 482 ബലാത്സംഗ കേസുകള്‍, ദേഹോപദ്രവം 748, പൊതുയിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്ത കേസുകള്‍ 95 എന്നിവയുണ്ടായി. വിവിധ വകുപ്പുകളിലായി കഴിഞ്ഞ നാല് മാസത്തിനിടെ ആകെ 3240 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വനിതാ കമ്മിഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്ത്രീധനപീഡന പരാതികൾ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്, 447 പരാതി. സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡനവും കൂടുതൽ തിരുവനന്തപുരത്ത് തന്നെ. 10 വർഷത്തിനിടെ 126 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വയനാടാണ് ഏറ്റവും പിന്നിൽ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 28 കുടുംബകോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളും നിലവിലുണ്ട്. 

സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധന പീഡനങ്ങളും ദാരുണ മരണങ്ങളും ആവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച പെൺകുട്ടികൾക്കു പോലും മാനസിക‑ശാരീരിക പീഡനങ്ങൾ ഏല്‍ക്കേണ്ടിവരുന്നതും സമൂഹം നേരിടുന്ന ഭീഷണിയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം.

Eng­lish Summary:Cases of dowry harass­ment are on the rise in the state
You may also like this video

Exit mobile version