Site icon Janayugom Online

ജാതി അടിസ്ഥാനത്തില്‍ സെന്‍സസ്: നിതീഷ് കുമാറും തേജസ്വിയും പ്രധാനമന്ത്രിയെ കണ്ടത് ഒരുമിച്ച്

ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ നിന്നുള്ള സര്‍വകക്ഷി സംഘം. മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവര്‍ ഒരുമിച്ചാണ് പ്രധാനമന്ത്രിയെ കണ്ടത്. ബിഹാറില്‍ മാത്രമല്ല രാജ്യം മുഴുവന്‍ ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്നാണ് നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അത്തരമൊരു സെന്‍സസ് നടത്തുന്നതിനെ അംഗീകരിക്കുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് സഹായകമാകുന്ന ഒന്നാകും ഇത്തരമൊരു സെന്‍സസെന്നും നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ബിഹാര്‍ നിയമസഭ ഇക്കാര്യത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ കാര്യവും നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി അനിയോജ്യമായ ഒരു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിതീഷ് കുമാറും തേജസ്വിയും പ്രതികരിച്ചു. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് എടുക്കുന്നില്ലെങ്കില്‍ സെന്‍സസ് ഫോമില്‍ നിന്ന് മതം, എസ്.സി, എസ്.ടി എന്നീ കോളങ്ങളും ഒഴിവാക്കണമെന്നും തോജസ്വി ആവശ്യപ്പെട്ടു. മറ്റ് രണ്ട് കോളങ്ങള്‍ക്കൊപ്പം ജാതിക്കായി ഒരു കോളം കൂടി ചേര്‍ക്കണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും തേജസ്വി പറഞ്ഞു.

ബിഹാറില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരേ അഭിപ്രായമാണെന്നും നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ജനക് റാം, കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മ, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി, ഇടത് നേതാക്കള്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു.

Eng­lish sum­ma­ry; Cen­sus by caste Nitish Kumar and Tejaswi met the Prime Min­is­ter together

you may also like this video;

Exit mobile version