Site icon Janayugom Online

കേന്ദ്രം വാഗ്ദാനങ്ങള്‍ പാലിച്ചില്ല: 21 ന് ദേശവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

SKM

കുറഞ്ഞ താങ്ങുവില സംബന്ധിച്ച ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ 21 ന് ദേശവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ കുറഞ്ഞ താങ്ങുവില സംബന്ധിച്ച് തീരുമാനിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്കിയിരുന്നു. അതോടൊപ്പം കേസുകള്‍ പിന്‍വലിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കുമെന്നും ധാരണയായിരുന്നു. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാമെന്ന വാഗ്ദാനവും നിറവേറ്റപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ 11 മുതല്‍ 17 വരെ ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കിലും ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പിന്‍മാറില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഏത് പാര്‍ട്ടി അധികാരത്തിലിരിക്കുന്നു എന്നത് ഒരു പ്രശ്നമല്ല, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ സമരം തുടരും. കര്‍ഷക സമരത്തിനിടെ യുഎപിഎ അടക്കം ചുമത്തി കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക എന്നതാണ് പ്രധാന ആവശ്യം. ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമരം ശക്തമായി തന്നെ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Cen­ter does not keep promis­es: Joint Kisan Mor­cha says it will launch a nation­wide cam­paign on the 21st

You may like this video also

Exit mobile version