Site icon Janayugom Online

പ്രളയകാലത്ത് നല്‍കിയ അരിക്ക് കണക്ക് പറഞ്ഞ കേന്ദ്രം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി 2023 ഇന്ന് മുതൽ നിലവില്‍ വരും. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ തീരുമാനമനുസരിച്ച്, 2023 വർഷത്തേക്ക് എൻഎഫ്എസ്എയുടെ കീഴിലുള്ള 81.35 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ് പുതിയ പദ്ധതിയെന്നാണ് കേന്ദ്ര വാദം. 

എന്‍എഫ്എസ്എയുടെ കീഴിൽ ഏറ്റവും ദുർബലരായ 67% ജനങ്ങളോടുള്ള ഈ പ്രതിബദ്ധത നിറവേറ്റുന്നതിനായി, ഒരു പുതിയ കേന്ദ്ര മേഖലാ പദ്ധതി ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം, എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും അതായത് അന്ത്യോദയ യോജന (എഎവൈ) കുടുംബങ്ങൾക്കും മുൻഗണനാ കുടുംബ (പിഎച്ച്എച്ച്) ങ്ങകൾക്കും അടുത്ത ഒരു വർഷത്തേക്ക് രാജ്യത്തുടനീളമുള്ള 5.33 ലക്ഷം ന്യായവില കടകളുടെ വിശാലമായ ശൃംഖലയിലൂടെ സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ പണം തിരിച്ചുവേണമെന്ന് ശാഠ്യംപിടിച്ച കേന്ദ്ര സര്‍ക്കാരാണ് സൗജന്യ അരി നല്‍കുമെന്നും പാവങ്ങളുടെ പട്ടിണമാറ്റുമെന്നും അവകാശപ്പെട്ട് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്ന് തിരികെ പിടിക്കുമെന്ന് കേന്ദ്രം ഭീഷണിയുയര്‍ത്തുകവരെ ചെയ്തിരുന്നു. 

2018ല്‍ കേരളത്തില്‍ തീവ്രമായി ബാധിച്ച മഹാപ്രളയത്തെത്തുടര്‍ന്ന് അനുവദിച്ച അരിയുടെ തുകയായി 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 89,540 മെട്രിക് ടൺ അരിയാണ് റേഷന്‍കടകളിലൂടെ സൗജന്യ വിതരണത്തിന് സംസ്ഥാനത്തിന് അനുവദിച്ചത്. അരി നല്‍കിയതിന് പിന്നാലെ തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം സന്നദ്ധമായില്ല.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നേരത്തെ മൂന്ന് തവണ കേന്ദ്രം പണത്തിനായി കേരളത്തോട് നിര്‍ബന്ധം ചെലുത്തിയിരുന്നു. പ്രളയകാലത്ത്‌ ദുരിതത്തിലായ ജനങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴാണ് നൽകിയ അരിക്ക്‌ കണക്കുപറഞ്ഞ്‌ പണം ചോദിച്ച്‌ കേന്ദ്ര സർക്കാർ പലവട്ടം കത്തയച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടത്തിന്‌ ഏഴ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം അധികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കേരളത്തെ മാത്രം ഒഴിവാക്കി. ഈ കടുത്ത അവഗണനയ്ക്ക് തൊട്ടുപിറകെയാണ്‌ അരിയുടെ വിലയും കേന്ദ്രം തിരികെ ചോദിച്ചത്‌. 

ഈ സാഹചര്യത്തിലാണ് വര്‍ഷം രണ്ട് കോടിയിലധികം രൂപയുടെ സബ്സിഡി വഹിക്കുമെന്നുകൂടി അവകാശപ്പെട്ട് കേന്ദ്രം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. 

Eng­lish Sum­ma­ry: Cen­ter to imple­ment Inte­grat­ed Food Secu­ri­ty Scheme to account for flood-pro­vid­ed rice: effec­tive today

You may also like this video

Exit mobile version