Site icon Janayugom Online

ഇക്കാമ കാലാവധി കഴിഞ്ഞിട്ടും ആശ്രിതലെവി കുടിശ്ശികയുടെ പേരില്‍ നാട്ടിലേക്ക് മടങ്ങാനാവാത്തവരെ കേന്ദ്രം സഹായിക്കണം: നവയുഗം

ഇക്കാമ കാലാവധി കഴിഞ്ഞിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും, ആശ്രിതലെവി കുടിശ്ശിക അടയ്ക്കാൻ കഴിയാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാതെ സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസി ഇന്ത്യൻ കുടുംബങ്ങളെ, ഈ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാരും, ഇന്ത്യൻ എംബസ്സിയും സംവിധാനമൊരുക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം അൽറാബി യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിലവിൽ ഇക്കാമ കാലാവധി കഴിഞ്ഞവർക്കും, ഇക്കാമ ഇല്ലാത്തവർക്കും നാട്ടിലേയ്ക്ക് മടങ്ങാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാൽ പ്രവാസി കുടുംബങ്ങൾക്ക് ആശ്രിതലെവി കുടിശ്ശിക ഉണ്ടെങ്കിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ല. കോവിഡും, സ്വദേശിവൽക്കരണവും തീർത്ത സാമ്പത്തികപ്രതിസന്ധികൾ മൂലമാണ് പ്രവാസി കുടുംബങ്ങൾക്ക് ആശ്രിതലെവി അടയ്ക്കാൻ കഴിയാത്തത്. ഇത്തരം കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണ്. അതിനാൽ മാനുഷികപരിഗണന ചൂണ്ടിക്കാട്ടി ഇക്കാര്യത്തെപ്പറ്റി സൗദി സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തി പരിഹാരം കാണാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും, ഇന്ത്യൻ എംബസ്സിയും അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് നവയുഗം അൽറാബി യൂണിറ്റ് സമ്മേളന പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അൽറാബി യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, ദമ്മാം മേഖല ജോയിന്റ് സെക്രട്ടറി തമ്പാൻ നടരാജൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. നവയുഗം ദമ്മാം അൽറാബി യൂണിറ്റ് ഭാരവാഹികളായി സുധീർ പത്തനാപുരം (രക്ഷാധികാരി), ശ്രീലാൽ (പ്രസിഡന്റ്), മുഹമ്മദ് ജാബിർ (സെക്രട്ടറി), അൽമാസ് (ഖജാൻജി) എന്നിവരെയും, പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു.

Eng­lish Summary:Center should help those who can­not return home due to depen­dent arrears: Navayugam
You may also like this video

Exit mobile version