Site icon Janayugom Online

വീണ്ടും കൊള്ളലാഭമുണ്ടാക്കാന്‍ കേന്ദ്രം: മാധ്യമങ്ങള്‍ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കണമെന്ന് പുതിയ നിര്‍ദ്ദേശം

വാര്‍ത്തകളുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് മാധ്യമങ്ങള്‍ ഒരു വിഹിതം കൈമാറണമെന്ന് കേന്ദ്രം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്രയുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്കും മോണിട്ടൈസേഷന്‍ കൈകാര്യം ചെയ്യുന്നതിലുള്ള അസന്തുലിതാവസ്ഥ നികത്തുന്നതിനാണെന്നാണ് ഇത്തരം നടപടിയെന്ന് കേന്ദ്രം പറഞ്ഞു.

പത്രപ്രവർത്തനത്തിന്റെ ഭാവിക്കും ഡിജിറ്റൽ, പ്രിന്റ് എന്നീ രണ്ട് വാർത്താ വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനുമാണ് ഈ മാറ്റമെന്നാണ് കേന്ദ്രത്തിന്റെ വാദം. എൻഡിടിവി ഉൾപ്പെടെ 17 പ്രമുഖ ഇന്ത്യൻ വാർത്താ പ്രസാധകരുടെ സംഘടനയായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) സംഘടിപ്പിച്ച ഒരു കോൺക്ലേവില്‍ സംസാരിക്കവെ, മാധ്യമ കമ്പനികള്‍ ഞെരുക്കത്തിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.“വാർത്താ വ്യവസായത്തിന്റെ വളർച്ചയ്ക്ക്, യഥാര്‍ത്ഥ ഉള്ളടക്കത്തിന്റെ സ്രഷ്‌ടാക്കളായ പ്രസാധകരുടെയെല്ലാം ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമുകൾക്ക് മറ്റുള്ളവർ സൃഷ്‌ടിച്ച ഉള്ളടക്കത്തിന്റെ അഗ്രഗേറ്റർമാരായി പ്രവർത്തിക്കുന്ന വലിയ ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വരുമാനത്തിന്റെ ന്യായമായ വിഹിതം ലഭിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ് തുടങ്ങിയ മറ്റ് രാജ്യങ്ങൾ, വാർത്താ ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും അഗ്രഗേറ്റർമാർക്കും ഇടയിൽ വരുമാനത്തിന്റെ ന്യായമായ വിഭജനം ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തുകയും മത്സര കമ്മീഷനുകൾ ശക്തിപ്പെടുത്തുകയും ചെയ്‌തതായും കേന്ദ്രമന്ത്രി പറഞ്ഞു. 

ഓസ്ട്രേലിയയില്‍ ഫേസ്ബുക്കും ഗൂഗിള്‍ പേയുമെല്ലാം ഇത്തരം പണം നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മാധ്യമങ്ങളെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വന്‍കിട മാധ്യമങ്ങള്‍ക്ക് ഉള്ളടക്കങ്ങള്‍ക്ക് പ്രത്യേകം പണം നല്‍കണമെന്ന വ്യവസ്ഥയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനങ്ങള്‍.

Eng­lish Sum­ma­ry: Cen­ter to make prof­it again: new pro­pos­al to make media pay for content

You may also like this video

Exit mobile version