Site icon Janayugom Online

മത്സ്യമേഖലയിൽ 164.47കോടിയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി

കേരളത്തിലെ മത്സ്യമേഖലയിൽ 164.47 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പിഎംഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്താനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതികളിൽ 11 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയ്ക്കായി ആകെ ചെലവാകുന്ന 164.47 കോടി രൂപയിൽ 90. 13 കോടി രൂപ കേന്ദ്രവും 74.34 കോടി രൂപ സംസ്ഥാനവും വഹിക്കും. 

ഒന്‍പത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിനായി 61.06 കോടി രൂപ ചെലവഴിക്കും. ആറാട്ടുപുഴ, ചാലിയം, ചെല്ലാനം, നായരമ്പലം, താനൂർ, പൊന്നാനി, ചാലിൽ ഗോപാൽപേട്ട, ഷിരിയ എടക്കഴിയൂർ എന്നീ മത്സ്യഗ്രാമങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇവയ്ക്ക് പുറമേ ആലുവ, കോഴിക്കോട് എന്നിവിടങ്ങളിൽ 103.4 കോടി രൂപ ചെലവിൽ ആധുനിക മൊത്തക്കച്ചവട ഫിഷ് മാർക്കറ്റുകൾ സ്ഥാപിക്കും. എന്നാൽ സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന പൊഴിയൂർ ഹാർബർ വികസനം (343 കോടി), മുതലപ്പൊഴി വികസനം (164 കോടി) വിഴിഞ്ഞം ഹാർബർ മാസ്റ്റർ പ്ലാൻ (48 കോടി), വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്റർ (25 കോടി) എന്നിവയ്ക് ഇനിയും അനുമതി ലഭിക്കാനുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വീണ്ടും കേന്ദ്രത്തിന് കത്ത് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 

Eng­lish Sum­ma­ry: Cen­tral approval for 164.47 crore projects in fish­eries sector

You may also like this video

Exit mobile version