Site icon Janayugom Online

അലോക് വര്‍മയെ വേട്ടയാടി കേന്ദ്രസര്‍ക്കാര്‍

സിബിഐ മുന്‍ മേധാവി അലോക് വര്‍മയെ വേട്ടയാടുന്നത് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി സിബിഐ തലപ്പത്തുനിന്നും പുറത്താക്കി മൂന്ന് വര്‍ഷം കഴിയുമ്പോഴും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുവരെ അലോക് വര്‍മയ്ക്ക് ലഭിച്ചിട്ടില്ല.

അഴിമതിക്കേസ് ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മയെ സിബിഐയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേടാന്‍ അദ്ദേഹം ഇപ്പോഴും പാടുപെടുകയാണ്.

സര്‍വീസില്‍ ജീവിതം അവസാനിച്ചതിനു പിന്നാലെ ലീവ് എൻക്യാഷ്‌മെന്റ്, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുൾപ്പെടെയുള്ള റിട്ടയര്‍മെന്റ് കുടിശികകള്‍ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. കൂടാതെ ജനറല്‍ പ്രൊവിഡന്റ് ഫണ്ടും നിഷേധിക്കപ്പെട്ടു. ഇതിനെക്കുറിച്ച് പരാതിപ്പെട്ടതിന് ശേഷം മാത്രമാണ് ജിപിഎഫ് നല്‍കാന്‍ തയാറായത്.

തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി രണ്ട് വിവരാവകാശ അപേക്ഷകളാണ് അലോക് വര്‍മ സമര്‍പ്പിച്ചത്. അപേക്ഷകള്‍ ഇതുമായി ബന്ധപ്പെട്ട ബെഞ്ചിന് കൈമാറിയിട്ടുണ്ടെന്നാണ് മുഖ്യ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വൈ കെ സിന്‍ഹ മറുപടി നല്‍കിയത്. അതും ആദ്യത്തെ അപേക്ഷ നല്‍കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു അപേക്ഷ നല്‍കിയപ്പോഴാണെന്നതും ശ്രദ്ധേയമാണ്. 2016 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയും അന്വേഷണ അതോറിറ്റികളുടെയും വിവരങ്ങളാണ് വര്‍മ തേടിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി ഒരാളെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ റിട്ട. ഐഎഎസ് ഓഫീസര്‍ പി കെ ബസുവിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം അപേക്ഷയില്‍ ചോദിച്ചിരുന്നു. തനിക്കെതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോദിച്ചിരുന്നെങ്കിലും രണ്ട് വ്യത്യസ്ത നടപടികളാണ് അദ്ദേഹം നേരിടുന്നതെന്നും അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ നല്‍കാനാവില്ലെന്നുമായിരുന്നു വിശദീകരണം.

അന്വേഷണം നടത്താതെ എത്ര ഐപിഎസ് ഉദ്യോഗസ്ഥരെ അവരുടെ സേവനകാലാവധി തീരുംമുമ്പ് പുറത്താക്കിയിട്ടുണ്ടെന്ന് ചോദിച്ചു കൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ വിവരാവകാശ അപേക്ഷ.

അഞ്ച് വര്‍ഷത്തിനിടയില്‍ അലോക് വര്‍മയ്ക്കെതിരെയാണ് അത്തരമൊരു നടപടി ഉണ്ടായിട്ടുള്ളതെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി. പുറത്താക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മറുപടിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Cen­tral gov­ern­ment hunts down Alok Verma

You may like this video also

Exit mobile version