Site icon Janayugom Online

കേന്ദ്രസർക്കാർ വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി മേഖലയിലെ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്നുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ 17ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വൈദ്യുതി മേഖല — 2030 പ്രതിസന്ധികളും പ്രതീക്ഷകളും’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ്ജ ഉല്പാദനവും വിതരണവും കോർപ്പറേറ്റുകളുടെ കൈയിലേക്കെത്തുന്ന അവസ്ഥയാണുള്ളത്. ഫയലുകളിൽ കുടുങ്ങികിടക്കുന്ന പദ്ധതികൾ നടപ്പിലായാൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമവും കടബാധ്യതകളും പരിഹരിക്കപ്പെടും.

സംസ്ഥാനത്ത് വൈദ്യുതി മേഖലയിൽ പിരിഞ്ഞുകിട്ടാനുള്ള കുടിശിക 3780 കോടിയാണ്. പല പദ്ധതികളിലുമായി 7000 കോടിയിലധികം നഷ്ടമുണ്ട്. സൗരോർജ്ജ ഉല്പാദനത്തിലും വിതരണത്തിലും അദാനിയും മറ്റു വൻകിട കമ്പനികളും പിടിമുറുക്കിക്കഴിഞ്ഞു. കേന്ദ്രം ഭരിക്കുന്നവർ ഈ കേർപ്പറേറ്റ്വത്കരണത്തിനും സ്വകാര്യവത്കരണത്തിനും കൂട്ടുനിൽക്കുകയാണ്. ലോകത്തിലെ തന്നെ വലിയ സൗരോർജ്ജ വിതരണക്കാരായി അദാനി ഗ്രൂപ്പ് മാറിയതും കേന്ദ്രസർക്കാരിന്റെ ഇടപെടലുകളിലൂടെയാണ്. വൈദ്യുതിയുടെ വിലകൂട്ടിയും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്ക് തടയിട്ടും കേന്ദ്രം കോർപ്പറേറ്റുകളെ വളർത്തുകയാണ്. സാധാരണക്കാരനും കർഷകനും ലഭിക്കേണ്ട ഇളവുകളും ആനുകൂല്യങ്ങളും ഇല്ലാതെയാക്കി ഭൂരിപക്ഷം വരുന്ന സമൂഹത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ഇബിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു പി എൻ മോഡറേറ്ററായിരുന്നു. സംസ്ഥാന പ്ലാനിങ്ബോർഡംഗം ഡോ. രവിരാമൻ വിഷായവതരണം നടത്തി. സേഫ്റ്റി ആന്റ് ഐടി ഡിസ്ട്രീബ്യൂഷൻ ഡയറക്ടർ സരേന്ദ്ര പി, എനർജി മാനേജ്മെന്റ് സെൽ ഡയറക്ടർ ഹരികുമാർ എന്നിവർ പങ്കെടുത്തു. കെഎസ്ഇബിഒഎഫ് ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ എം ജി സ്വാഗതവും വർക്കിംങ് പ്രസിഡന്റ് ശ്രീഹരി ടി നന്ദിയും പറഞ്ഞു.

വൈകിട്ട് നാല് മണിക്ക് നടന്ന വനിതാ കൺവെൻഷൻ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ബിജിമോൾ ഇ എസ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബിഒഫ് ഓർഗനൈസിംഗ് സെക്രട്ടറി കവിതാ രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. ആശ ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു. കെഎസ്ഇബിഒഫ് സെക്രട്ടറി ശ്രീലത ബി കെ, മെർലിൻ വി ജെ, എസ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൂർവകാല നേതാക്കളെ ആദരിക്കലും അവാർഡ് വിതരണം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നിർവഹിച്ചു.

Eng­lish Sum­ma­ry: Cen­tral gov­ern­ment is pri­va­tiz­ing  Elec­tric­i­ty sec­tor : Min­is­ter K Krishnankutty
You may also like this video

Exit mobile version