അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നിര്‍മ്മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകും. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പോലുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ പദ്ധതിയെന്നാണ് സൂചന.
പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. എന്നാല്‍ ഇപിഎഫ് പോലെ ഇതിന് സര്‍ക്കാര്‍ വിഹിതം ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്. നിലവിൽ അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന എന്നിവ ഉൾപ്പെടെ പെൻഷൻ പദ്ധതികൾ സർക്കാൻ നടപ്പിലാക്കിയിട്ടുണ്ട്.

