Site icon Janayugom Online

വിദ്യാഭ്യാസ രംഗത്തെ കാവിപുതപ്പിക്കാന്‍ ഇരുന്നൂറിലധികം ചാനലുകള്‍കൂടി പ്രഖ്യാപിച്ച് മോഡി സര്‍ക്കാര്‍

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചുനടത്തുന്നതിനിടെ ഇരുന്നൂറിലധികം ചാനലുകള്‍ കൊണ്ടുവരുന്നതിന് പദ്ധയിട്ട് കേന്ദ്ര സര്‍ക്കാര്‍.  260 വിദ്യാഭ്യാസ ചാനലുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്നതിനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍  തന്നെയാണ് ബിഹാറില്‍ വച്ചുനടന്ന ചടങ്ങില്‍ ഇക്കാര്യം അറിയിച്ചത്.

”രാജ്യത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 260 വിദ്യാഭ്യാസ ചാനലുകൾ ആരംഭിക്കും. 200 വിദ്യാഭ്യാസ ചാനലുകൾ സ്കൂൾ വിദ്യാഭ്യാസത്തിനും 60 ചാനലുകൾ ഉന്നത വിദ്യാഭ്യാസത്തിനുമായാണ് സ്ഥാപിക്കുക’. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഗോപാൽ നാരായൺ സിങ് സർവകലാശാലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) സംഘടിപ്പിച്ച ദേശീയ സെമിനാറിൽ പ്രസംഗിക്കവേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്ക് പ്രയോജനപ്പെടുംവിധമായിരിക്കും ചാനലുകളെന്നാണ് കേന്ദ്രവാദം. എല്ലാ ഇന്ത്യൻ ഭാഷകളിലും ചാനല്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കുന്നതിനുള്ള ബിജെപി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ നേരത്തെ തന്നെ രാജ്യത്ത് വന്‍ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു.  എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചത് ഈ അടുത്തിടെയാണ്. ഇതിനുപുറമെ  ആറ്, ഏഴ് ക്ലാസുകളിലെ എന്‍ സിഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സംസ്‌കൃത പാഠപുസ്തകങ്ങളിലെ ശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഹരിയാനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ഭഗവത് ഗീതയിലെ ശ്ലോകങ്ങള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനൊരുങ്ങുകയാണ് എന്നും ഖട്ടര്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെ ഹിന്ദുദേശീയത പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. അടുത്തഘട്ടത്തിൽ വിവിധ പാഠ്യപദ്ധതിയിൽ തീവ്ര ഹിന്ദുത്വ അജണ്ട ഉൾപ്പെടുത്തുകയാണ് സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം.

മോഡി സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൽ കാവിവൽക്കരണത്തിനായുള്ള സംഘപരിവാർ സ്വാധീനം മറനീക്കി പുറത്തുവരുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ ജനയുഗം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ബിജെപി സര്‍ക്കാര്‍ പലരീതിയിലായി ചെയ്തുവരുന്നു. പത്താം ക്ലാസിലെ കന്നഡ പാഠപുസ്‌‌തകത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസം​ഗം ഉൾപ്പെടുത്തിയപ്പോൾ പെരിയോറും (ഇ വി രാമസ്വാമി നായ്‌ക്കർ) ശ്രീനാരായണ ഗുരുവും പുറത്തായതും വാര്‍ത്തയായിരുന്നു. പാഠപുസ്‌തകത്തിൽ നിന്ന് ഭഗത് സിം​ഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതും സാമൂഹ്യപരിഷ്‌കർത്താക്കളെ പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കി ആർഎസ്എസ് സ്ഥാപകന്റെ പ്രസം​ഗം ഉൾപ്പെടുത്തിയ നടപടിയും കര്‍ണാടക സര്‍ക്കാരിന്‍റെ വിവാദ  നടപടികളായിരുന്നു. ചാനലുകള്‍കൂടി വരുമ്പോള്‍ കാവി വല്‍ക്കരണ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നതാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

Eng­lish Sum­ma­ry: CENTRE TO LAUNCH 260 TV CHANNELS WIITH IN NEXT COUPLE OF YEAR

You may also like this video

Exit mobile version