Site icon Janayugom Online

ജാര്‍ഖണ്ഡില്‍ വിശ്വാസം നേടി ചംപൈ സൊരേന്‍; ബിജെപിക്ക് തിരിച്ചടി

champai

ബിജെപി നീക്കങ്ങള്‍ പരാജയപ്പെടുത്തി ജാര്‍ഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പില്‍ ചംപൈ സൊരേന്‍ ഭൂരിപക്ഷം തെളിയിച്ചു. വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലെ 47 എംഎല്‍എമാരും ചംപൈ സൊരേനെ പിന്തുണച്ചു. 29 എംഎല്‍എമാര്‍ എതിര്‍ത്തു. സ്വതന്ത്ര അംഗമായ സരയു റോയി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ചംപൈ സൊരേന്റെ വിജയം പ്രഖ്യാപിച്ചത് ഭരണകക്ഷി എംഎല്‍എമാര്‍ ആര്‍പ്പുവിളികളോടെ സ്വാഗതം ചെയ്തു. ഇഡിയുടെ വേട്ടയാടലിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സൊരേന്‍ രാജിവയ്ക്കേണ്ടിവരുകയും തുടര്‍ന്ന് ചംപൈ സൊരേന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയായിരുന്നു. ഹേമന്ത് സോരേൻ രണ്ടാം ഭാഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വാസവോട്ടെടുപ്പിന് ശേഷം ചംപൈ സോരേൻ പറഞ്ഞു. ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സൊരേന്‍ കോടതി അനുമതിയോടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ജെഎംഎം-ആർജെഡി-കോണ്‍ഗ്രസ് സഖ്യത്തിലെ എംഎല്‍എമാരെ ഹൈദരാബാദ് റിസോർട്ടിലേക്ക് അയച്ചിരുന്നു. ഹേമന്ത് സൊരേന്റെ രാജിയോടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ചംപൈ സൊരേനെ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെയാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദിലേക്ക് മാറ്റിയത്. 

Eng­lish Sum­ma­ry: Cham­pai Soren wins trust in Jhark­hand; A set­back for the BJP

You may also like this video

Exit mobile version