Site icon Janayugom Online

മൂന്നാം വന്ദേഭാരത് നഷ്ടപ്പെടാൻ സാധ്യത

ബംഗളൂരു-എറണാകുളം റൂട്ടിൽ സർവീസ് നടത്താനുള്ള മൂന്നാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയെങ്കിലും, ഈ റൂട്ടിലേക്ക് അനുവദിച്ച ആദ്യ ട്രെയിൻ തിരിച്ചെടുത്ത ദുരനുഭവം ഇപ്രാവശ്യവും ആവർത്തിക്കുമോ എന്ന ആശങ്ക ശക്തം. എറണാകുളം സൗത്ത് സ്റ്റേഷനിലെ പ്രശ്നങ്ങളും ബംഗളൂരു-എറണാകുളം റൂട്ടിനെക്കുറിച്ച് സ്ഥിരീകരണം നൽകാതെ ദക്ഷിണ റെയില്‍വേ ഉരുണ്ടു കളിക്കുന്നതുമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ബംഗളൂരു-എറണാകുളം പാതയിലേക്കുള്ളതും കേരളത്തിനുള്ള മൂന്നാമത്തേതുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട പുതിയ റേക്ക് വന്ദേ ഭാരത് ഏതാനും ദിവസം മുമ്പ് കൊല്ലത്തെത്തിച്ചിരുന്നു. 

രാത്രി 11.30 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് എറണാകുളത്തെത്തി ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങുന്ന സമയക്രമമാണ് വന്ദേഭാരതിന് വേണ്ടി പരിഗണിക്കുന്നതെന്നും കേട്ടിരുന്നു. എന്നാൽ, അറ്റകുറ്റപ്പണിക്കാവശ്യമായ മാർഷലിങ് യാർഡിലെ മൂന്നാം പിറ്റ് ലൈനിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായെങ്കിലും ജോലിയിലെ അപാകത മൂലം സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും, ബംഗളൂരുവിൽ നിന്ന് തീവണ്ടി എത്തുന്ന രാവിലെ സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതുമാണ് മൂന്നാം വന്ദേഭാരതിന്റെ വഴിമുടക്കുന്നതിന് കാരണമായി ഇപ്പോൾ കേൾക്കുന്നത്.

രാവിലെ സൗത്തിലെത്തുന്ന മംഗള ഉൾപ്പെടെയുള്ള ട്രെയിനുകൾ ജനറേറ്റർ കാറിൽ ഇന്ധനം നിറയ്ക്കാനായി ഏറെ നേരം നിർത്തിയിടുന്നത് മറ്റ് തീവണ്ടികളുടെ നീക്കത്തിന് തടസമാകുന്നു. ഇന്ധനം നിറയ്ക്കലും മറ്റ് ട്രെയിനുകളുടെ നീക്കവും സുഗമമായി കൊണ്ടുപോകാൻ കഴിയുംവിധം വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദക്ഷിണ റെയില്‍വേയോട് തിരുവനന്തപുരം ഡിവിഷൻ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അറിഞ്ഞ ഭാവമില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ്, മൂന്നാം വന്ദേ ഭാരത് സംസ്ഥാനത്തിന് നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമായിട്ടുള്ളത്.

അടുത്തിടെ, ബംഗളൂരു-എറണാകുളം റൂട്ടിലേക്ക് അനുവദിച്ചതും കൊച്ചുവേളിയിൽ എത്തിച്ചതുമായ വന്ദേ ഭാരത് അവസാനനിമിഷം തിരിച്ചെടുത്തിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ പട്ടികയിൽപ്പെടുത്തിയിരുന്ന ട്രെയിൻ ചെന്നൈ-മൈസൂരു റൂട്ടിൽ രണ്ടാം വന്ദേഭാരതായി ഓടിക്കുന്നതിനായിരുന്നു കേരളത്തിൽ നിന്ന് കൊണ്ടുപോയത്. റെയില്‍വേക്കും യാത്രക്കാർക്കും ലാഭകരമായിരിക്കും ബംഗളൂരു-എറണാകുളം പാതയിലെ സർവീസ് എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രം അനുവദിച്ച് കേരളത്തിലെത്തിച്ച തീവണ്ടി തിരിച്ചെടുത്ത് ചെന്നൈ-മൈസൂരു റൂട്ടിലേക്ക് വഴിമാറ്റിയതിന് പിന്നിൽ ബിജെപി നേതാക്കളുടെ സമ്മർദ്ദമാണെന്ന ആക്ഷേപം വ്യാപകമായിരുന്നു.

Eng­lish Sum­ma­ry: Chances of los­ing 3rd Vande Bharat
You may also like this video

Exit mobile version