Site iconSite icon Janayugom Online

ചന്ദ്രബാബു നായിഡു ജന്മനാ കള്ളൻ: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി

jaganjagan

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജഗൻ മോഹൻ റെഡ്ഡി കത്തയച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കോടികണക്കിന് ഹിന്ദു ഭക്തരുടെ വിശ്വാസങ്ങളെ ചന്ദ്രബാബു നായിഡു വ്രണപ്പെടുത്തിയെന്നും അദ്ദേഹം കത്തിലൂടെ ആരോപിച്ചു. ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയതെന്നും ജഗൻമോഹൻ റെഡ്ഡി ആരോപിച്ചു. 

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സത്യനിഷ്ഠയും പവിത്രതയും കളങ്കപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ തികച്ചും നിഷേധാത്മകമാണ്. തിരുപ്പതി ലഡ്ഡു വിവാദം അഴിച്ചുവിട്ടത് ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കത്തില്‍ ആരോപിച്ചു. ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. ഇത് വൻ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്നാണ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. 

തിരുപ്പതിയില്‍ എത്തിച്ച മായം ചേർത്ത നെയ്യ് മടക്കി അയച്ചിരുന്നു. നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബറേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ടാങ്കറുകളാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ഓരോ ടാങ്കറുകളില്‍ നിന്നും മൂന്ന് സാമ്പളുകള്‍ വീതം ശേഖരിച്ച് പരിശോധന നടത്തിയതിനു ശേഷം മാത്രമെ നെയ്യ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നുള്ളുവെന്നും കത്തില്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ഈ പ്രക്രിയ നിലവിലുണ്ടെന്നും ടാങ്കറുകൾ നിരസിക്കപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ നായിഡുവിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പദത്തിനെ മാത്രമല്ല കളങ്കിപ്പെടുത്തിയത്, മറിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ മഹത്വമാണെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ രാജ്യം മുഴുവൻ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി ഉറ്റുനോക്കുന്നുവെന്ന് ജഗൻ പറഞ്ഞു. സത്യം വെളിച്ചത്തു വരേണ്ടത് അനിവാര്യമാണെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

Exit mobile version