Site icon Janayugom Online

പ്രതികരിക്കാതെ ചന്ദ്രയാന്‍

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് ഐഎസ്ആര്‍ഒ. ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല.
നിലവില്‍ സ്ലീപ് മോഡിലുള്ള ലാന്‍ഡറും റോവറും സൂര്യപ്രകാശം ലഭിക്കുന്നതോടെ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തന ക്ഷമമാകേണ്ടതാണ്. എന്നാല്‍ ഇതിനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്നും ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.
ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം ഈ മാസം രണ്ടിനും നാലിനുമാണ് ലാന്‍ഡറും, റോവറും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. റോവര്‍ ചന്ദ്രോപരിതലത്തില്‍ നൂറ് മീറ്റര്‍ സഞ്ചരിച്ചിരുന്നു. സള്‍ഫറിന്റെ സാന്നിധ്യം ചന്ദ്രോപരിതലത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. റോവര്‍ 300 മുതല്‍ 350 മീറ്റര്‍ വരെ സഞ്ചരിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ചില കാരണങ്ങളാല്‍ വെറും 105 മീറ്റര്‍ മാത്രമാണ് റോവര്‍ സഞ്ചരിച്ചത്. റോവറിന് ചാന്ദ്രരാത്രിയിലെ അതിശൈത്യം താങ്ങാനാകുമോയെന്ന് ഐഎസ്ആര്‍ഒ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ലാന്‍ഡര്‍ ഈ പരീക്ഷണത്തിന് വിധേയമാക്കിയിട്ടില്ല.
അദ്ദേഹം ചന്ദ്രയാൻ‑3 ശേഖരിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നും എല്ലാ ശാസ്ത്രീയ ഉപകരണങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് പറഞ്ഞു. ലഭിച്ച വിവരം ഇനി വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറ‌ഞ്ഞു. ചന്ദ്രയാൻ‑2 ദൗത്യത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്ന് പഠിക്കാൻ നല്ല രീതിയില്‍ വിശകലനങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
മനുഷ്യൻ ഭൂമിക്കപ്പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ അവിടെ താവളങ്ങള്‍ ഉണ്ടാകണം. ഇന്ത്യക്കാരുടെ സാന്നിധ്യം അവിടെ ഉണ്ടാകണമെന്നും സോമനാഥ് പറഞ്ഞു.‍ ലാൻഡര്‍ നടത്തിയ ‘ഹോപ്പ് പരീക്ഷണം’ ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിന് സഹായിക്കുമെന്നും സോമനാഥ് അറിയിച്ചു.

eng­lish sum­ma­ry; Chan­drayaan did not respond

you may also like this video;

Exit mobile version