സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ മഴ തുടരുകയാണ്. അതേസമയം, ഏഴ് ജില്ലകളിലേക്ക് യെല്ലോ അലർട്ട് ചുരുക്കി. എറണാകുളത്തും, ഇടുക്കിയിലും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് ‑കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.
കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മാവൂർ ചാലിപ്പാടത്താണ് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചത്.
സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. മാവൂരിൽ തന്നെ അർദ്ധരാത്രിയോടെ വെള്ളക്കെട്ടിൽ കാർ മറിഞ്ഞ് അപകടം ഉണ്ടായി. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ, കക്കയം അണക്കെട്ടിൻറെ രണ്ട് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്.
English summary;Change in rain warning; Yellow alert in seven districts