Site icon Janayugom Online

ടീസ്തയ്ക്കും ശ്രീകുമാറിനുമെതിരെ കുറ്റപത്രം

teesta

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അഹമ്മദാബാദ് കോടതിയിലാണ് മൂന്നുപേര്‍ക്കുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്.
ടീസ്തയ്ക്ക് ഈ മാസം രണ്ടിന് ജാമ്യം ലഭിച്ചിരുന്നു. ജൂണ്‍ 25ന് അറസ്റ്റിലായ ശ്രീകുമാര്‍ ജയിലില്‍ തുടരുകയാണ്. ഈ മാസം 28നാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 1990 ലെ കസ്റ്റഡി മരണകേസില്‍ ഭട്ട് പലന്‍പുര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 ബി), വ്യാജ പ്രമാണം ചമയ്ക്കല്‍ (468), ഒരു വ്യാജ രേഖയോ ഇലക്ട്രോണിക് റെക്കോർഡോ യഥാർത്ഥമായി ഉപയോഗിച്ചു (471), വധശിക്ഷ നടപ്പാക്കാനുള്ള ഉദ്ദേശ്യത്തോടെ തെറ്റായ തെളിവുകൾ നൽകുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക (194), മുറിവേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയ കുറ്റത്തിന്റെ തെറ്റായ ആരോപണം (211), പൊതു പ്രവര്‍ത്തകന്‍ ഒരു വ്യക്തിയെ ശിക്ഷയിൽ നിന്നോ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ നിന്നോ രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ തെറ്റായ രേഖകൾ ഉണ്ടാക്കുകയോ എഴുതുക ചെയ്യുക (218) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2002 ലെ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് മൂന്നുപേര്‍ക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.

Eng­lish Sum­ma­ry: Charge sheet against Teesta and Sreekumar

You may like this video also

Exit mobile version