Site iconSite icon Janayugom Online

ബാഴ്സലോണയ്ക്ക് ചെക്ക്; വിജയക്കുതിപ്പ് അവസാനിപ്പിച്ച് സെവിയ്യ

സ്പാനിഷ് ലാലിഗ സീസണില്‍ ബാഴ്സലോണയ്ക്ക് ആദ്യ തോല്‍വി. സെവിയ്യയാണ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് ബാഴ്സയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. 13-ാം മിനിറ്റില്‍ സെവിയ്യയ്ക്ക് അനുകൂലമായ പെനാല്‍റ്റിയെത്തി. അലക്സിസ് സാഞ്ചസാണ് ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ ബാഴ്സയെ വീണ്ടും ഞെട്ടിച്ച് ഐസക്ക് റോമേരോയിലൂടെ സെവിയ്യ ലീഡ് ഇരട്ടിപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ബാഴ്സയ്ക്കായി ഒരു ഗോള്‍ നേടി. ഇതോടെ ആദ്യപകുതി 2–1 എന്ന നിലയില്‍ സെവിയ്യ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ബാഴ്സയുടെ തിരിച്ചുവരവിനുള്ള ശ്രമം പാളി. സെവിയ്യയുടെ ഇരട്ടപ്രഹരമാണ് വീണ്ടും കണ്ടത്. മത്സരത്തിന്റെ അവസാന നിമിഷമായ 90-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് സെവിയ്യ രണ്ട് ഗോളുകള്‍ കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ജോസ് ഏഞ്ചല്‍ കാര്‍മോനയും അകോര്‍ ആഡംസുമാണ് ഗോളുകള്‍ നേടിയത്. സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയോട് തുടര്‍ച്ചയായ 19 മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് സെവിയ്യ വിജയം നേടിയത്. 2015ലായിരുന്നു ഇതിന് മുമ്പ് സെവിയ്യ ബാഴ്സലോണയെ തോല്പിച്ചത്. 2–1നായിരുന്നു അന്നത്തെ ജയം. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു തോ­ല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ 19 പോയിന്റോടെ രണ്ടാമതാണ് ബാഴ്സലോണ. 21 പോയിന്റുമായി റയല്‍ മാഡ്രിഡാണ് തലപ്പത്ത്. 13 പോയിന്റുമായി സെവിയ്യ ആറാം സ്ഥാനത്താണ്.

അത്‌ലറ്റിക്കോ മാഡ്രിഡും സെല്‍റ്റ വീഗോയും തമ്മിള്ള മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആറാം മിനിറ്റില്‍ സെല്‍റ്റ താരം കാരി സ്റ്റാര്‍ഫെല്‍റ്റിന്റെ സെല്‍ഫ് ഗോളാണ് അത്‌ലറ്റിക്കോയുടെ സ്കോര്‍ബോര്‍ഡില്‍ ഗോളെത്തിച്ചത്. 68-ാം മിനിറ്റില്‍ ഇയാഗോ അസ്പാസ് സെല്‍റ്റയ്ക്ക് സമനില ഗോള്‍ കണ്ടെത്തി. പിന്നീട് ഗോള്‍ മടക്കാന്‍ അത്‌ലറ്റിക്കോയ്ക്കായില്ല. 13 പോയിന്റുമായി അഞ്ചാമതാണ് അത്‌ലറ്റിക്കോ. സീസണില്‍ ഇതുവരെയും വിജയം നേടാനാകാത്ത സെല്‍റ്റ 16-ാമതാണ്. 

Exit mobile version