ചീനിക്കുഴിയിൽ അർദ്ധരാത്രിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ ചുട്ടുകൊല്ലാനായി പിതാവ് ഹമീദ് ശേഖരിച്ചത് നാല് ലിറ്റർ പെട്രോൾ. കൊല്ലപ്പെട്ട മകൻ ഫൈസൽ തന്റെ കടയിൽ വിൽക്കാനായി സംഭവദിവസം ഉടുമ്പന്നൂരിലെ പമ്പിൽ നിന്ന് 35 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇത് വീടിന്റെ പിന്നിലെ ചായ്പ്പിൽ ഒരു കന്നാസിലായി സൂക്ഷിച്ചിരുന്നു.
ഇതിൽ നിന്നാണ് നാല് ലിറ്റർ പെട്രോൾ ഹമീദ് (79) മോഷ്ടിച്ചത്. തിങ്കളാഴ്ച ചീനിക്കുഴിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഹമീദ് ഇക്കാര്യം പൊലീസിനോട് വിവരിച്ചു. ഫൈസൽ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിലും ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു.
ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,20, 000 രൂപയും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് ശേഷം ഹമീദ് ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ കുടുംബാംഗങ്ങളെ ചുട്ടുകൊന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഫോൺ റെക്കോർഡുകൾ നിർണായക തെളിവായതിനാൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഹമീദിന്റെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ ചില വൈരുദ്ധ്യങ്ങളും പ്രതിയെ ചോദ്യം ചെയ്ത് വ്യക്ത വരുത്തി. ഇതിന് ശേഷം ഇന്നലെ വൈകിട്ടോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം. 18ന് അർദ്ധരാത്രിയിലാണ് ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.
english summary;cheenikuzhi murder: Defendant burns four liters of petrol