Site iconSite icon Janayugom Online

ചീറ്റകള്‍ക്ക് അനങ്ങാനിടമില്ല; പുതിയ വാസസ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകള്‍ക്ക് മതിയായ വാസയിടമില്ലെന്ന് വന്യജീവി വിദഗ്ധര്‍. ഒരു മാസത്തിനുള്ളിൽ രണ്ട് ചീറ്റകൾ ചത്തൊടുങ്ങിയ സാഹചര്യം ആകസ്മികമല്ലെന്നും ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുൻ ഡീൻ യദ്വേന്ദ്രദേവ് വിക്രംസിങ് ജാല അഭിപ്രായപ്പെട്ടു. മനുഷ്യ‑മൃഗ സംഘര്‍ഷത്തിനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളെയാണ് കെഎന്‍പിയിലെത്തിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണത്തിന് ഒരു മാസത്തിനിടെ ജീവന്‍ നഷ്ടമായി. നാലര വയസിനു മുകളിൽ പ്രായമുള്ള സാഷ മാർച്ച് 27ന് വൃക്കരോഗം ബാധിച്ച് ചത്തു. ഉദയ് എന്ന ആറുവയസ്സുള്ള ആൺ ചീറ്റയും അടുത്തിടെ 

ഒരു ചീറ്റയുടെ സ്വൈരവിഹാരത്തിന് ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കെഎന്‍പിക്ക് ആകെ 748 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. 487 ചതുരശ്ര കിലോമീറ്റർ ബഫർ സോണ്‍ കൂടി ചേര്‍ത്താലും പത്തിലധികം ചീറ്റകളെ ഇവിടെ സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ ചീറ്റകള്‍ക്കുള്ള സ്ഥലം പരിമിതമാണെന്ന് ജാല പറഞ്ഞു. കുനോയിൽ ചീറ്റകൾക്ക് ജീവിക്കാൻ കഴിയുന്ന ഭൂപ്രകൃതി 5,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. അതിൽ കാർഷിക ഭാഗങ്ങൾ, വനങ്ങളുള്ള ആവാസവ്യവസ്ഥകൾ, ഇപ്പോള്‍ ജനവാസമുള്ള സമൂഹങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ജാല ചൂണ്ടിക്കാട്ടി. ഈ ചുറ്റുപാടുമായി ചീറ്റപ്പുലികൾ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അവയെ സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 1952 ലാണ് ഇന്ത്യന്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത്. ഏറെക്കാലത്തിനുശേഷം ലോകത്തെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റിപ്പാര്‍പ്പിക്കലിലാണ് നമീബിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളില്‍ നിന്നായി 20 ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തിയത്. 

അടുത്തിടെ ചീറ്റപ്പുലികള്‍ ജനവാസ മേഖലകളിലിറങ്ങിയ നിരവധി സംഭവങ്ങളുണ്ടായിരുന്നു. ഇങ്ങനെ പുറത്തുകടക്കുന്നവയെ ഓരോ തവണയും തിരികെ കൊണ്ടുവരുന്നത് പ്രായോഗികമായിരിക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. മനുഷ്യരുടെയും കന്നുകാലികളുടെയും ജീവന് ഭീഷണിയാകുന്ന രീതിയിലേക്ക് ഇത് മാറിയേക്കും. ചീറ്റപ്പുലികളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി വനംവകുപ്പ് നിയോഗിച്ച ചീറ്റ മിത്രർ പദ്ധതി പരാജയപ്പെട്ടുവെന്നും പ്രദേശവാസികള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രോജക്ട് ചീറ്റ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) ഇന്ന് ന്യൂഡൽഹിയിൽ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാജസ്ഥാനിലെ മുകുന്ദര ഹിൽസ് ടൈഗർ റിസർവ്, മധ്യപ്രദേശിലെ നൗരദേഹി വന്യജീവി സങ്കേതം എന്നിവ ചീറ്റകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 

Eng­lish Summary;Cheetahs have no room to move; Mad­hya Pradesh For­est Depart­ment to find new habitats

You may also like this video

Exit mobile version