കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി ചെെനീസ് സര്‍ക്കാര്‍. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്ടിഇഎം) മേഖലകളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ കെ വിസ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ കെ വിസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. എച്ച് 1 ബി വിസകൾക്ക് പ്രതിവർഷം 1,00,000 ഫീസ് നൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെയാണ് ചെെനീസ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ചൈനയുടെ എൻട്രി-എക്സിറ്റ് നിയമങ്ങൾ ജോലി, പഠനം, ബിസിനസ്, കുടുംബ സംഗമങ്ങൾ എന്നിവ ഉൾപ്പെടുന്ന പന്ത്രണ്ട് വിഭാഗത്തിലുള്ള സാധാരണ വിസകളെ മാത്രമാണ് അംഗീകരിച്ചിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് പതിമൂന്നാമതായി കെ വിസ എത്തുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവർ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും യോഗ്യത തെളിയിക്കുന്നതിന് സാധുവായ രേഖകള്‍ നല്‍കണമെന്നും നിയമം വ്യക്തമാക്കുന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയ യുവാക്കൾക്ക് വേണ്ടിയാണ് പുതിയ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എസ്ടിഇഎം മേഖലകളില്‍ അംഗീകൃത സർവകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ളവരാണ് യോഗ്യരായ അപേക്ഷകർ. നിലവിലുള്ള വിസ ഓപ്ഷനുകളെ അപേക്ഷിച്ച് കെ വിസ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകർക്ക് സ്പോൺസർ ചെയ്യാൻ ഒരു പ്രാദേശിക ചൈനീസ് കമ്പനിയുടെ ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അപേക്ഷകരുടെ യോഗ്യത.

