Site icon Janayugom Online

ചെന്നിത്തല സൂപ്പര്‍ പ്രതിപക്ഷനേതാവാകുന്നു; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും ആര്‍സി-വിഡി പോര്

RC-VD

കെപിസിസി രാഷ്‌ട്രീയകാര്യസമിതിയിൽ മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ഒറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഔദ്യോഗിക നേതൃത്വവും.ഡി ലിറ്റ്‌ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും സതീശനും സ്വന്തം നിലപാട്‌ യോഗത്തിലും ആവർത്തിച്ചെങ്കിലും പി ജെ കുര്യൻ ഒഴികെ ആരും ചെന്നിത്തലയെ പിന്തുണച്ചില്ല.

ഡി ലിറ്റിൽ സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്നാണ്‌ സതീശന്റെ വാദം. എന്നാൽ, സർക്കാരിനെയും ഗവർണറെയും ഒരുപോലെ ഉന്നംവച്ചാണ്‌ താൻ ആരോപണം ഉന്നയിച്ചതെന്നും തന്റെ ചോദ്യങ്ങൾക്ക്‌ ഗവർണർ മറുപടി നൽകിയിട്ടില്ലെന്നും ചെന്നിത്തല വാദിച്ചു. ഗവർണർക്കെതിരെയുള്ള പരസ്യനിലപാടിൽനിന്ന്‌ മാറില്ലെന്ന്‌ സതീശൻ പറഞ്ഞു. ആരുടെയും അഭിപ്രായം വിലക്കൽ കോൺഗ്രസിൽ പതിവില്ലെന്ന്‌ സൂചിപ്പിച്ചാണ്‌ ചെന്നിത്തലയ്‌ക്ക്‌ ആശ്വാസം പകരാൻ പി ജെ കുര്യൻ തയ്യാറായത്‌.

ആർക്കും അഭിപ്രായം പറയാം, എന്നാൽ പാർടി നിലപാട്‌ എടുത്താൽ അത്‌ അംഗീകരിക്കണം. ഡി ലിറ്റ്‌ പ്രശ്‌നത്തിൽ അതുണ്ടായിട്ടില്ലെന്നും കുര്യൻ പറഞ്ഞു. സതീശനും ഔദ്യോഗിക നേതൃത്വവും ഒരു ഭാഗത്തും മറുവശത്ത്‌ ചെന്നിത്തലയും എന്ന പ്രതീതി യോഗത്തിലും പ്രകടമായി. താനും പ്രതിപക്ഷനേതാവിന്റെ പദവിയിൽ ഇരുന്നിട്ടുള്ളയാളാണെന്ന്‌ വി ഡി സതീശന്‌ രമേശ്‌ ചെന്നിത്തലയുടെ മറുപടി. ഡി ലിറ്റ്‌ വിവാദത്തിൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളിയ സതീശനുള്ള മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറയുന്നതാണ്‌ കോൺഗ്രസ്‌ നിലപാടെന്നും സതീശൻ പറഞ്ഞിരുന്നു.ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ നൽകാൻ കേരള സർവകലാശാല വിസിയെ വിളിച്ചുവരുത്തി ഗവർണർ ശുപാർശ നൽകിയിരുന്നോ എന്ന കാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രിയും വിസിയും വ്യക്തമാക്കണം. മുഖ്യമന്ത്രി മറുപടി പറയണം. താൻ ഉന്നയിച്ച കാര്യം ഗവർണർ നിരാകരിച്ചിട്ടില്ലെന്നത്‌ പ്രധാനമാണ്‌.രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായെങ്കിൽ ഗവർണർപദവി ഒഴിയുകയല്ല വേണ്ടത്‌. 

ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വതന്ത്രമായി നിലനിർത്താൻ നടപടിയെടുക്കണം. കഴിഞ്ഞ അഞ്ചുവർഷവും താൻ ഒറ്റയാൾ പോരാളിയായിരുന്നു. കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട്‌ പാർടി ഏറ്റെടുത്തു. കണ്ണൂർ വിസിയുടെ കാലാവധി നീട്ടിയ വിഷയവും താനാണ്‌ ആദ്യമായി ഉന്നയിച്ചത്‌. കോൺഗ്രസിൽ അഭിപ്രായഭിന്നത ഇല്ലെന്നും ചെന്നിത്തല പറയുന്നു.ഡിലിറ്റ് വിവാദത്തില്‍ കോൺഗ്രസിൽ തർക്കം രൂക്ഷമായി. സൂപ്പർ പ്രതിപക്ഷ നേതാവ്‌ കളിക്കുകയാണ് ചെന്നിത്തല. ‌ ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയത്. 

മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന്‌ സതീശൻ പ്രതികരിച്ചു.രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല. ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം’ ‑സതീശന്‍ പറഞ്ഞു.

ഓരോ വിഷയത്തിലുമുള്ള ഇവരുടെ വ്യത്യസ്‌ത പ്രതികരണങ്ങൾ അനുയായികളും ഏറ്റെടുത്ത്‌ പോരടിക്കുകയാണ്‌. സർക്കാരിനെതിരായ നീക്കങ്ങളിലും വിവാദങ്ങളിലും യഥാർഥ പ്രതിപക്ഷ നേതാവിന്റെ റോളിൽ ചെന്നിത്തലയാണെന്നാണ്‌ ഒരുവിഭാഗം വാദിക്കുന്നത്‌. സ്വന്തംനിലയ്‌ക്ക്‌ ചെന്നിത്തല നടത്തുന്ന ഇടപെടൽ ചോദ്യംചെയ്‌ത്‌ സതീശൻ അനുകൂലികളും കളത്തിലിറങ്ങി. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും അണികൾ ഏറ്റുമുട്ടുകയാണ്‌. വെറും എംഎൽഎ മാത്രമായ ചെന്നിത്തലയ്‌ക്ക്‌ പൊതുപ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനും വാർത്താസമ്മേളനം നടത്താനും എന്ത്‌ അവകാശമെന്നാണ്‌ സതീശൻപക്ഷം ചോദിക്കുന്നത്‌.

എന്നാൽ, സ്വന്തം മണ്ഡലത്തിനു പുറത്ത്‌ വ്യാപകമായി ഇടപെട്ട്‌ സതീശനെ മൂലയ്‌ക്കിരുത്താനാണ്‌ ചെന്നിത്തലയുടെ നീക്കം. സർവകലാശാലാ വിഷയത്തിലും ആദിവാസി കോളനി സന്ദർശനത്തിലും ചെന്നിത്തലയ്‌ക്ക്‌ ദുരുദ്ദേശ്യമാണെന്ന വികാരമാണ്‌ സതീശനും കൂട്ടർക്കും. രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ നൽകാൻ ഗവർണർ ശുപാർശ ചെയ്‌തെങ്കിൽ അത്‌ തെറ്റാണെന്നും ഇപ്പോൾ വിഷയമുയർത്തുന്നത്‌ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാനുമാണെന്നാണ്‌ സതീശന്റെ വാദം.

ഡി ലിറ്റ്‌ വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കാനും ബിജെപിയുടെ കൈയടി നേടാനായി ചെന്നിത്തല നീക്കം നടത്തിയപ്പോഴാണ്‌ അത്‌ തള്ളി ഗവർണറെ രൂക്ഷമായി വിമർശിച്ച്‌ സതീശൻ രംഗത്തെത്തിയത്‌. ഡി ലിറ്റിന്‌ നിർദേശിക്കാൻ ഗവർണർക്ക്‌ അധികാരമില്ലെന്നും അങ്ങനെ ചെയ്‌തെങ്കിൽ തെറ്റാണെന്നും സതീശൻ തുറന്നടിച്ചു. ഇതോടെ ചെന്നിത്തല വെട്ടിലായി. പ്രതിപക്ഷ നേതാവുമായോ, നേതൃത്വവുമായോ ആലോചിക്കാതെ ചെന്നിത്തല നടത്തുന്ന ഒറ്റയാൻ പ്രവർത്തനം പാർടിക്ക്‌ തിരിച്ചടിയാണെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്‌. 

Eng­lish Sum­ma­ry: RC-VD war in Con­gress Polit­i­cal Affairs Com­mit­tee too
You may like this video also

Exit mobile version